അഭിനന്ദന്‍ വര്‍ധമാന് വീര്‍ ചക്ര ബഹുമതി
രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ബഹുമതിയാണ് വീര്‍ ചക്ര. വ്യോമസേനയാണ് അഭിനന്ദനെ വീര്‍ ചക്രയ്ക്ക് ശുപാര്‍ശ ചെയ്തത്.
ദില്ലി: ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് വീര്‍ ചക്ര ബഹുമതി. വ്യോമസേന സ്ക്വാഡ്രൻ ലീഡർ മിൻറി അഗർവാള്‍ യുദ്ധ സേവ മെഡലിന് അര്‍ഹനായി. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.
രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ബഹുമതിയാണ് വീര്‍ ചക്ര. വ്യോമസേനയാണ് അഭിനന്ദനെ വീര്‍ ചക്രയ്ക്ക് ശുപാര്‍ശ ചെയ്തത്. യുദ്ധ മുഖത്ത് ശത്രുവിനെതിരെ പ്രകടിപ്പിച്ച ധീരത കണക്കിലെടുത്താണ് സൈനികര്‍ക്ക് വീര ചക്ര സമ്മാനിക്കുന്നത്.
ബാലക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാകിസ്ഥാന്‍ സൈന്യം ഇന്ത്യയ്ക്ക് നേരെ ആക്രമണത്തിനൊരുങ്ങിയപ്പോള്‍ പ്രതിരോധിച്ചതും ശത്രുപക്ഷത്തിന്‍റെ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതും അഭിനന്ദനായിരുന്നു. അതിനിടെ വിമാനം തകര്‍ന്ന് പാകിസ്ഥാന്‍റെ പിടിയിലായ അഭിനന്ദന്‍ വര്‍ധമാനെ 2019 മാർച്ച് ഒന്നാം തീയതിയാണ് ഇന്ത്യക്ക് തിരികെ കൈമാറിയത്.
ബാലാകോട്ട് ആക്രമണത്തിൽ നിർണ്ണായക പങ്ക് വഹിച്ചതിനാണ് എയർ ഫോഴ്സ് സ്ക്വാഡ്രൻ ലീഡർ മിൻറി അഗർവാള്‍ യുദ്ധസേവാ മെഡലിന് അര്‍ഹനായത്. രാഷ്ട്രീയ റൈഫിൾസിലെ പ്രകാശ് ജാദവിന് മരണാനന്തര ബഹുമതിയായി കീർത്തി ചക്ര നൽകും. എട്ട് പേർക്ക് ശൗര്യ ചക്ര പുരസ്കാരം സമ്മാനിക്കും. ഇതിൽ അഞ്ച് പേർക്ക് മരണാനന്തര ബഹുമതിയായാണ് ശൗര്യ ചക്ര നൽകുക.