അഭിനന്ദനെ സ്ഥാനപതിക്ക് കൈമാറും; നാല് മണിയോടെ വാഗാ അതിര്‍ത്തിയിൽ എത്തും; സ്വീകരിക്കാൻ ഇന്ത്യ
പാകിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതിക്ക് നേരിട്ടായിരിക്കും പാക് സൈന്യം അഭിനന്ദനെ കൈമാറുക. അതിന് ശേഷം വാഗാ അതിര്‍ത്തിയിലെത്തിച്ച ശേഷം വ്യോമ സേനയുടെ ഗ്രൂപ്പ് കമാന്‍റര്‍ ജെഡി കുരിയൻ ഇന്ത്യയിലേക്ക് വരവേൽക്കും .
അമൃത്സര്‍: പാക് പിടിയിലായ വിംങ് കമാന്‍ഡര്‍ അഭിനന്ദനൻ വര്‍ധമാനെ ലഹോറിലെത്തിച്ചു. വൈകുന്നേരത്തോടെ വാഗാ അതിര്‍ത്തിയിലെത്തുമെന്നാണ് കരുതുന്നത്. മൂന്ന് ദിവസം പാക് കസ്റ്റഡിയിൽ കഴിഞ്ഞ ശേഷം ഇന്ത്യയിലേക്ക് എത്തുന്ന വിംങ് കമാന്‍ഡര്‍ക്കായി വാഗാ അതിര്‍ത്തിയിൽ വൻ സ്വീകരണ ചടങ്ങാണ് ഒരുക്കിയിട്ടുള്ളത്
റെഡ് ക്രോസ് ആയിരിക്കും അഭിനന്ദനെ സ്വീകരിക്കുക എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ അതിന് വിരുദ്ധമായി പാകിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതിക്ക് നേരിട്ടായിരിക്കും പാക് സൈന്യം അഭിനന്ദനെ കൈമാറുക എന്നാണ് അറിയുന്നത്. അതിന് ശേഷം വാഗാ അതിര്‍ത്തിയിലെത്തിച്ച ശേഷം വ്യോമ സേനയുടെ ഗ്രൂപ്പ് കമാന്‍ഡന്‍റ് ജെഡി കുരിയൻ ഇന്ത്യയിലേക്ക് വരവേൽക്കും .
വ്യോമസേനയുടെ വലിയ ഒരു സംഘം തന്നെ വിംങ് കമാന്‍ഡറെ സ്വീകരിക്കാൻ വാഗാ അതിര്‍ത്തിയിലെത്തിയിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംങ് അടക്കമുള്ളവര്‍ എത്തുന്നുണ്ട്. ഒരു പക്ഷെ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമൻ നേരിട്ടും വാഗാ അതിര്‍ത്തിയിലേത്തിയേക്കുമെന്നും സൂചനയുണ്ട്. അഭിനന്ദന്റെ കുടുംബാംഗങ്ങളും സ്വീകരിക്കാൻ എത്തുന്നുണ്ട്. വൻ സുരക്ഷാ സംവിധാനങ്ങളാണ് പഞ്ചാബ് പൊലീസ് ഒരുക്കിയിട്ടുള്ളത്
ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാനുള്ള ഒരുക്കത്തിലാണ് വാഗാ അതിര്‍ത്തി. ഇന്ത്യയും പാകിസ്ഥാനും അതിര്‍ത്തി പങ്കിടുന്ന ഗേറ്റിന് ഒരു കിലോമീറ്റര്‍ ഇപ്പുറത്ത് ദേശീയ പതാകകളുമായി ഒട്ടേറെ പേരാണ് വിംങ് കമാന്‍ഡറെ സ്വീകരിക്കാൻ ഒരുങ്ങി നിൽക്കുന്നത്.മുംബൈയിൽ നിന്നും ജമ്മുവിൽ നിന്നും നിരവധി പേര്‍ എത്തിയിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും അതിര്‍ത്തി പങ്കിടുന്ന തന്ത്ര പ്രധാന മേഖലയിൽ വച്ചാണ് കൈമാറ്റ ചടങ്ങ്.