റഷ്യൻ നിർമ്മിത എംഐ 17 ഹെലികോപ്റ്ററാണ് ഫെബ്രുവരി 27- ന് തകർന്നത്.

ദില്ലി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ വ്യോമ സംഘര്‍ഷത്തിനിടെ ഇന്ത്യയുടെ എംഐ 17 ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ സംഭവത്തില്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഇന്ത്യന്‍ വ്യോമസേനയിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ കോര്‍ട്ട് മാര്‍ഷലിന് വിധേയമാക്കാനും നാല് പേര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുമാണ് തീരുമാനം. 

ആറ് ഇന്ത്യന്‍ സൈനികരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ഗ്രൂപ്പ് ക്യാപ്റ്റനെയും വിങ് കമാന്‍ഡറെയുമാണ് കോര്‍ട്ട് മാര്‍ഷലിന് വിധേയരാക്കുന്നതെന്ന് പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. റഷ്യൻ നിർമ്മിത എംഐ 17 ഹെലികോപ്റ്ററാണ് ഫെബ്രുവരി 27- ന് തകർന്നത്. ബാലാകോട്ട് ഇന്ത്യ നടത്തിയ ആക്രമണത്തിന് പ്രത്യാക്രമണം നടത്താനായി അതിർത്തി കടന്നെത്തിയ പാക് വ്യോമസേനയെ പ്രതിരോധിക്കുകയായിരുന്നു ഇന്ത്യ.

ജമ്മു കശ്മീരിലെ നൗഷേര സെക്ടറിന് മുകളിലായിരുന്നു ഈ സമയത്ത് ഹെലികോപ്റ്റർ. പാക് ഹെലികോപ്റ്ററാണിതെന്ന് തെറ്റിദ്ധരിച്ച് ഇന്ത്യൻ എയർഫോഴ്സ് പോർവിമാനത്തിൽ നിന്നുതിർത്ത വെടിയാണ് അപകടം സൃഷ്ടിച്ചത്. ഇതിലുണ്ടായിരുന്ന ആറ് ഇന്ത്യൻ സൈനികരും മരിച്ചിരുന്നു.