മോദിയുടെ സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ച: ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വരും
മുൻ പഞ്ചാബ് ഡിജിപി, സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഡിഐജി, എസ്പി എന്നിവർക്കെതിരെയാണ് നടപടിയെടുക്കാൻ മുഖ്യമന്ത്രി ഭഗവന്ത് മൻ നിർദേശിച്ചത്. ഇവരെ പിരിച്ചു വിടുന്നതും, പെൻഷൻ തുക വെട്ടിക്കുറയ്ക്കുന്നതടക്കമുള്ള നടപടികളുണ്ടായേക്കുമെന്നാണ് സൂചന.
അമൃത്സര്‍: പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും. മുൻ പഞ്ചാബ് ഡിജിപി, സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഡിഐജി, എസ്പി എന്നിവർക്കെതിരെയാണ് നടപടിയെടുക്കാൻ മുഖ്യമന്ത്രി ഭഗവന്ത് മൻ നിർദേശിച്ചത്. ഇവരെ പിരിച്ചു വിടുന്നതും, പെൻഷൻ തുക വെട്ടിക്കുറയ്ക്കുന്നതടക്കമുള്ള നടപടികളുണ്ടായേക്കുമെന്നാണ് സൂചന.
സുപ്രീം കോടതി നിയോഗിച്ച അന്വേഷണ സംഘം റിപ്പോർട്ട് നൽകിയിട്ടും എന്തുകൊണ്ട് കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തില്ല എന്നതിൽ വിശദീകരണം നൽകാൻ നിലവിൽ ചുമതലയിലുള്ള ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഭവത്തിൽ എന്ത് നടപടി സ്വീകരിച്ചെന്ന് അറിയിക്കാൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിലാണ് പഞ്ചാബ് സന്ദർശനത്തിനിടെ പ്രതിഷേധത്തെ തുടർന്ന് പ്രധാനമന്ത്രിക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും നടുറോഡിൽ ഫ്ലൈ ഓവറിന് മുകളിൽ ഒരു മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നത്.