അദാനി ഗ്രൂപ്പിനെതിരെ ലേഖനം, മാധ്യമപ്രവർത്തകനെയടക്കം അറസ്റ്റ് ചെയ്യാൻ ഗുജറാത്ത് പൊലീസ്; തടഞ്ഞ് കോടതി
അദാനി കമ്പനികളുടെ വിദേശനിക്ഷേപം സംബന്ധിച്ചായിരുന്നു ലേഖനം

ദില്ലി: അദാനി ഗ്രൂപ്പിനെതിരായ ലേഖനത്തിന്‍റെ പേരിൽ മാധ്യമ പ്രവർത്തകൻ രവി നായരടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്യാനുള്ള ഗുജറാത്ത് പൊലീസിന്‍റെ നീക്കം സുപ്രീം കോടതി തടഞ്ഞു. ഇവരുടെ അറസ്റ്റ് താത്കാലം പാടില്ലെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണമാണ് കോടതി നൽകിയത്. ഗുജറാത്ത് പൊലീസ് എടുത്ത കേസിലാണ് സുപ്രീം കോടതി ഇടപെടലുണ്ടായത്.
ഒ സി സി ആർ പി ( ഓർഗനൈസ്ഡ് ക്രൈം ആൻ കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്ട്) പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഗുജറാത്ത് പൊലീസ് മാധ്യമ പ്രവർത്തകൻ രവി നായരടക്കമുള്ളവക്കെതിരെ കേസ് എടുത്തത്. അദാനി കമ്പനികളുടെ വിദേശനിക്ഷേപം സംബന്ധിച്ചായിരുന്നു ലേഖനം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
സംഭവത്തിൻ്റെ വിശദ വിവരങ്ങൾ ഇങ്ങനെ
അദാനി ഗ്രൂപ്പിനെതിരെ ലേഖനമെഴുതിയ മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റാണ് സുപ്രീം കോടതി തടഞ്ഞത്. ഓ സി സി ആർ പി വെബ്സൈറ്റിൽ അദാനി ഗ്രൂപ്പിന്റെ വിദേശനിക്ഷേപവും സ്റ്റോക്ക് തിരിമറിയും സംബന്ധിച്ച് ലേഖനമെഴുതിയതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരായ മലയാളി രവി നായര്‍, ആനന്ദ് മഗ്നലെ എന്നിവരെ അറസ്റ്റ് ചെയ്യാനുള്ള ഗുജറാത്ത് പൊലീസിന്റെ നീക്കമാണ് സുപ്രീം കോടതി തടഞ്ഞത്. ഇരുവരും നൽകിയ ഹര്‍ജിയില്‍ ജസ്റ്റിസ് ബി ആര്‍ ഗവായിയുടെയും പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് അറസ്റ്റ് താൽകാലികമായി തടഞ്ഞത്. അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഇരുവര്‍ക്കും നേരത്തെ സമന്‍സ് അയച്ചിരുന്നു. അദാനി ഹിൻഡൻബെർഗ് റിപ്പോർട്ടിന്റെ വിവരങ്ങൾ പുറത്തു വന്നതിനെ പിന്നാലെയാണ് അദാനി ഗ്രൂപ്പിന്റെ കൂടുതൽ ഇടപാടുകൾ സംബന്ധിച്ച് വ്യക്തമാക്കുന്ന ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇതിന് പിന്നാലെയാണ് ഗുജറാത്ത് പൊലീസ് കേസെടുത്തതും അറസ്റ്റ് ചെയ്യാനുള്ള നീക്കം നടത്തിയത്. എന്നാൽ സുപ്രീം കോടതി ഇടപെട്ടതോടെ അറസ്റ്റ് തത്കാലം ഒഴിവായിട്ടുണ്ട്.