ആദിത്യ റാവു നേരത്തെ ബംഗളുരു വിമാനത്താവളത്തിൽ ജോലിക്ക് അപേക്ഷിച്ചിരുന്നു. ഈ ജോലി ലഭിക്കാഞ്ഞതാണ് ദേഷ്യത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.

ബംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടകവസ്തു വയ്ക്കാന്‍ ആദിത്യ റാവുവിനെ പ്രേരിപ്പിച്ചത് വിമാനത്താവളങ്ങളോട് ഉള്ള പ്രതികാരമാണെന്ന് പൊലീസ്. ഇയാള്‍ നേരത്തെ ബംഗളുരു വിമാനത്താവളത്തിൽ ജോലിക്ക് അപേക്ഷിച്ചിരുന്നു. ഈ ജോലി ലഭിക്കാഞ്ഞതാണ് ദേഷ്യത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

വിമാനത്താവളത്തില്‍ സ്ഫോടകവസ്തു വച്ച സംഭവത്തില്‍ കീഴടങ്ങിയ ആദിത്യ റാവുവിന് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്താനായിട്ടില്ല. വേറെ ആര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ട് എന്നതിനും തളിവില്ല. വ്യാജരേഖകൾ ഉപയാഗിച്ചു നേരത്തെ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ഇയാള്‍ ജോലി നേടിയിരുന്നു. പിടിക്കപ്പെട്ടതോടെ ജോലിയിൽ നിന്ന് പുറത്താക്കി. പിന്നീട് ഒരു ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്നു ആദിത്യ റാവു എന്നും പൊലീസ് അറിയിച്ചു.

ഇന്നലെയാണ് ആദിത്യ റാവു ബംഗളൂരു ഹലസൂരു പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. എഞ്ചിനീയറിംഗ് ബിരുദധാരിയാണ് ഇയാള്‍. ആദിത്യക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞിരുന്നു. യൂ ട്യൂബ് നോക്കിയാണ് സ്ഫോടക വസ്തു നിര്‍മ്മിച്ചതെന്നാണ് ആദിത്യ പൊലീസിന് നല്‍കിയ മൊഴി. 

ബംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വച്ചെന്ന് വ്യാജ സന്ദേശം നല്‍കിയ കേസിലും പ്രതിയാണ് ആദിത്യ റാവു. 2018ല്‍ ഈ കേസില്‍ ആറ് മാസം ജയില്‍ ശിക്ഷയും ഇയാള്‍ അനുഭവിച്ചിട്ടുണ്ട്. 

Read Also: മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടകവസ്തു: പ്രതിയെന്ന് കരുതുന്നയാൾ കീഴടങ്ങി