വെട്ടുകിളി ആക്രമണത്തിന് സാധ്യത; ജനാലകൾ അടക്കണം, പാത്രങ്ങൾ കൊട്ടി ശബ്ദമുണ്ടാക്കണം; നിർദ്ദേശങ്ങളുമായി ഭരണകൂടം
കർഷകരോട് കീടനാശിനി തളിക്കാൻ ഉപയോഗിക്കുന്ന പമ്പുകൾ തയ്യാറാക്കി വയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാൻ വേണ്ടിയാണിത്.
ഹരിയാന: കാർഷിക വിളകളെ നശിപ്പിക്കാനെത്തുന്ന വെട്ടുകിളി കൂട്ടത്തെ കരുതിയിരിക്കണമെന്ന് പ്രദേശവാസികൾക്ക് നിർദ്ദേശം നൽകി ഗുരുഗ്രാം നഗര ഭരണകൂടം. ജനലുകൾ അടച്ചിടണമെന്നും പാത്രങ്ങളും മറ്റും കൊട്ടി ശബ്ദമുണ്ടാക്കണമെന്നുമാണ് നിർദ്ദേശം. മഹേന്ദ്ഗഡ് ജില്ലയ്ക്ക് സമീപം വെട്ടുകിളിക്കൂട്ടം എത്തിയിട്ടുണ്ടെന്നും അവ റെവരി അതിർത്തിയിൽ പ്രവേശിക്കുമെന്നാണ് കരുതുന്നതെന്നും ഭരണകൂടം മുന്നറിയിപ്പ് നൽകുന്നുണ്ട്.
കർഷകരോട് കീടനാശിനി തളിക്കാൻ ഉപയോഗിക്കുന്ന പമ്പുകൾ തയ്യാറാക്കി വയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാൻ വേണ്ടിയാണിത്. പാട്ടകൾ, പാത്രങ്ങൾ എന്നിവ ഉപയോഗിച്ച് ശബ്ദമുണ്ടാക്കുകയാണെങ്കിൽ വെട്ടുകിളികൾക്ക് ഒരു സ്ഥലത്ത് തങ്ങാൻ സാധിക്കുകയില്ല. കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരോട് വെട്ടുകിളികളെ കുറിച്ച് ഗ്രാമങ്ങളിൽ ബോധവൽക്കരണം നടത്തണമെന്ന് ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് വെട്ടുകിളികളുടെ ആക്രമണം നേരിടാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും മുൻകൂട്ടി എടുക്കണമെന്ന് ഹരിയാന ചീഫ് സെക്രട്ടറി കെഷ്നി ആനന്ദ് അറോറ കാർഷിക വകുപ്പിനും ജില്ലാ ഭരണകൂടത്തിനും നിർദേശം നൽകിയിരുന്നു.