പാർലമെന്‍റ് ബജറ്റ് സമ്മേളനം ഇന്നും തുടരും. മൂന്നാം മോദി സർക്കാരിന്‍റെ മൂന്നാം ബജറ്റിന് മുന്നോടിയായി സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ സഭയിൽ അവതരിപ്പിക്കും

ദില്ലി:പാർലമെന്‍റ് ബജറ്റ് സമ്മേളനം ഇന്നും തുടരും. മൂന്നാം മോദി സർക്കാരിന്‍റെ മൂന്നാം ബജറ്റിന് മുന്നോടിയായി സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ സഭയിൽ അവതരിപ്പിക്കും. 2025-26 സാമ്പത്തിക വർഷത്തിൽ രാജ്യം 7.4 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്ന് റിപ്പോർട്ടിലുള്ളതായാണ് സൂചന. കഴിഞ്ഞ വര്‍ഷത്തെ രാജ്യത്തിന്‍റെ സാമ്പത്തികനില വിശകലനം ചെയ്യുന്ന നിര്‍ണായക രേഖയാണ് സാമ്പത്തിക സര്‍വേ റിപ്പോർട്ട്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി ഇന്ന് രാവിലെ 10 മണിക്ക് മാധ്യമങ്ങളെ കാണും.

ഇന്നലെ രാഷ്ട്രപതിയുടെ നയ പ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമായത്. കേന്ദ്ര സർക്കാരിന്‍റെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുള്ള പ്രസംഗത്തിൽ അഴിമതിരഹിത ഭരണം യാഥാർത്ഥ്യമാക്കിയ കേന്ദ്രസർക്കാരിനെ രാഷ്ട്രപതി ദ്രൗപതി മുർമു അഭിനന്ദിച്ചു. കഴിഞ്ഞദിവസം ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാറിനെ കുറിച്ചും രാഷ്ട്രപതി പരാമർശിച്ചു. നയപ്രഖ്യാപന പ്രസംഗത്തിനിടെ പുതിയ തൊഴിലുറപ്പ് പദ്ധതിയെ പരാമര്‍ശിച്ചപ്പോള്‍ പ്രതിപക്ഷം സഭയിൽ ബഹളം വച്ചു. പഴയ പദ്ധതി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി പ്രസംഗം തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധിച്ചു. ശ്രീനാരായണ ഗുരുവിന്‍റെ വിദ്യകൊണ്ട് പ്രബുദ്ധരാക്കുക സംഘടനകൊണ്ട് ശക്തരാവുക എന്ന വാക്കുകൾ പ്രസംഗത്തിൽ രാഷ്ട്രപതി ഉദ്ധരിച്ചു. ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ നടത്തുന്ന സേവനങ്ങൾ പരാമർശിച്ചാണ് രാഷ്ട്രപതി പ്രസംഗം അവസാനിപ്പിച്ചത്.