ശശി തരൂരിന്റെ സർവ്വേ ഫലത്തെ തള്ളി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയെന്നും അദ്ദേഹം പ്രതികരിച്ചു. 

കൊച്ചി: ശശി തരൂരിന്റെ സർവ്വേ ഫലത്തെ തള്ളി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയാണ്. ചിലർ മനപ്പൂർവ്വം സർവ്വേ നടത്താൻ ശ്രമിക്കുന്നുണ്ട്. ചില കാര്യങ്ങൾ പുറത്തു പറയാനുള്ള ശ്രമമാണ് നടക്കുന്നത്. അത്തരം പ്രതികരണങ്ങൾ അനാവശ്യമാണെന്നും ആരൊക്കെയാണ് ഇതിന് പിന്നിൽ എന്ന് കണ്ടെത്തണമെന്നും അടൂർ പ്രകാശിന്റെ പ്രതികരണം.

സർവ്വേക്ക് യാതൊരു ആധികാരികതയും ഇല്ല. മുതിർന്ന നേതാക്കൾ സ്വയം നിയന്ത്രിക്കണം. പാർട്ടിയുടെ ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കണം. പി വി അൻവറിന്റെ പ്രവേശനം ഇപ്പോൾ പറയാൻ കഴിയില്ലെന്നും നിലമ്പൂരിൽ യുഡിഎഫ് വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു കഴിഞ്ഞുവെന്നും അടൂർ പ്രകാശ്. മുന്നണി വിപുലീകരണം ഉണ്ടാകും. കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയില്ല. ഇന്നത്തെ മീറ്റിംഗിൽ ജോസ് കെ മാണി വരുന്നില്ല എന്ന് മാത്രം പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ, അടിയന്തരാവസ്ഥയെ രൂക്ഷമായി വിമർശിച്ച് ലേഖനവുമായി ശശി തരൂ‍ർ. ഇന്ദിര ഗാന്ധിക്കും, സഞ്ജയ് ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ രംഗത്ത്. ഇന്ദിര ഗാന്ധിയുടെ കാർക്കശ്യം പൊതുജീവിതത്തെ ഭയാനകതയിലേക്ക് നയിച്ചു. രാജ്യത്ത് അച്ചടക്കം കൊണ്ടുവരാൻ അടിയന്തരാവസ്ഥയ്ക്കേ കഴിയൂയെന്ന് ഇന്ദിര ശഠിച്ചു. തടങ്കലിലെ പീഡനവും, വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും പുറം ലോകം അറിഞ്ഞില്ല. ജുഡീഷ്യറിയും, മാധ്യമങ്ങളും, പ്രതിപക്ഷവും തടവിലായിയെന്നും ലേഖനത്തിൽ പറയുന്നു..