ചീഫ് ജസ്റ്റിസിനെതിരെ പീഡന പരാതി: പിന്നില്‍ പ്രശാന്ത് ഭൂഷനെന്ന് അഡ്വ. എം എൽ ശർമ സുപ്രീംകോടതിയില്‍
യുവതിക്ക് സത്യവാങ്മൂലം തയ്യാറാക്കി നൽകിയത് പ്രശാന്ത് ഭൂഷൺ ആണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് എം എല്‍ ശര്‍മ്മ ഇക്കാര്യം കോടതിയില്‍ ഉന്നയിച്ചത്.
ദില്ലി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്കെതിരായ പീഡനപരാതി നൽകാൻ യുവതിയെ സഹായിച്ചത് പ്രശാന്ത് ഭൂഷൺ ആണെന്ന് സുപ്രീംകോടതിയിൽ ഉന്നയിച്ച് അഡ്വ.എംഎൽ ശർമ്മ. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ ബെഞ്ചിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
എന്നാല്‍ ഇക്കാര്യം മറ്റേതെങ്കിലും ബഞ്ചിൽ ഉന്നയിക്കാൻ ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. യുവതിക്ക് സത്യവാങ്മൂലം തയ്യാറാക്കി നൽകിയത് പ്രശാന്ത് ഭൂഷൺ ആണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് എം എല്‍ ശര്‍മ്മ ഇക്കാര്യം കോടതിയില്‍ ഉന്നയിച്ചത്.
ഇതോടെ പ്രശാന്ത് ഭൂഷണെതിരെ കേസെടുക്കണമെന്ന് എം എല്‍ ശര്‍മ്മ, ജസ്റ്റിസ് അരുണ്‍ മിശ്രയുടെ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് ഇടപെടാനാകില്ലെന്ന് അരുണ്‍ മിശ്ര വ്യക്തമാക്കി.
ചീഫ് ജസ്റ്റിസിനെതിരായ പീഡന പരാതി സുപ്രീംകോടതിയിലെ ആഭ്യന്തര സമിതി പരിശോധിക്കുന്നുണ്ടെന്നും അതിനാല്‍ സമിതിയുടെ തലവനായ ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ ബെഞ്ചില്‍ വിഷയം ഉന്നയിക്കാനും മിശ്ര ആവശ്യപ്പെട്ടു.