Asianet News MalayalamAsianet News Malayalam

നാടകീയ നീക്കങ്ങൾ: 'ഒളിവി'ലായിരുന്ന ചിദംബരം എഐസിസിയിൽ, സിബിഐ എത്തുംമുമ്പ് മടങ്ങി

അക്ബർ റോഡിലെ എഐസിസി ഓഫീസിൽ കപിൽ സിബൽ, മനു അഭിഷേക് സിംഗ്‍വി എന്നിവരുൾപ്പടെയുള്ള അഭിഭാഷക സംഘത്തോടൊപ്പമാണ് ചിദംബരം മാധ്യമങ്ങളെ കാണുന്നത്. 

after 24 hours of going missing p chidambaram brief media in aicc office
Author
AICC Office, First Published Aug 21, 2019, 8:29 PM IST

ദില്ലി: 24 മണിക്കൂർ അജ്ഞാതവാസത്തിന് ശേഷം മുൻ ധനമന്ത്രി പി ചിദംബരം എഐസിസി ആസ്ഥാനത്ത്. ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ ദില്ലി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ശേഷം ചിദംബരം എവിടെയെന്നതിൽ ആർക്കും ഒരു വ്യക്തതയുമുണ്ടായിരുന്നില്ല. ചിദംബരം നൽകിയ മുൻകൂർ ജാമ്യഹർജിയിൽ അടിയന്തരമായി വാദം കേൾക്കില്ലെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് നാടകീയമായി എഐസിസി ആസ്ഥാനത്തെത്തി ചിദംബരം മാധ്യമങ്ങളെ കണ്ടത്.

ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തനിക്കെതിരെ ഇതുവരെ കേസിൽ വ്യക്തമായ തെളിവുകളില്ലെന്നും ചിദംബരം പറയുന്നു. സിബിഐ സംഘം എഐസിസി ആസ്ഥാനത്തേക്ക് പുറപ്പെട്ടെന്ന വിവരത്തെത്തുടർന്ന് ചിദംബരം ധൃതിപ്പെട്ട് എഐസിസി ആസ്ഥാനത്ത് നിന്ന് മടങ്ങി. എഐസിസി ആസ്ഥാനത്ത് വച്ച് അറസ്റ്റുണ്ടാകുന്നത് ഒഴിവാക്കാനാണ് ചിദംബരം മടങ്ങിയത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാതെയാണ് ചിദംബരം പോയത്. കോൺഗ്രസ്‌ ആസ്ഥാനത്തിനു മുന്നിൽ യൂത്ത് കോൺഗ്രസ്‌, കോൺഗ്രസ്‌ പ്രവർത്തകർ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണിപ്പോൾ. 

രണ്ട് തവണ ചിദംബരത്തിന്‍റെ അഭിഭാഷകരുടെ സംഘം സുപ്രീംകോടതിയിൽ ഹർജി പരാമർശിക്കാൻ ശ്രമിച്ചെങ്കിലും കോടതി ഇത് വിലക്കുകയായിരുന്നു. വെള്ളിയാഴ്ചത്തേയ്ക്ക് ഹർജി ലിസ്റ്റ് ചെയ്തതായി സുപ്രീംകോടതി റജിസ്ട്രാർ അറിയിച്ചു. 

രണ്ട് തവണ ഹർജികൾ ജസ്റ്റിസ് എൻ വി രമണയുടെ ബഞ്ചിൽ കേസ് പരാമർശിക്കാൻ കപിൽ സിബൽ ശ്രമിച്ചെങ്കിലും ഹർജിയിൽ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയും തീരുമാനം ചീഫ് ജസ്റ്റിസിന്‍റേതാണെന്ന് ചൂണ്ടിക്കാട്ടിയും ഹർജി ബഞ്ച് പരിഗണിച്ചില്ല. തുടർന്ന് അയോധ്യ കേസിന്‍റെ വാദം കേൾക്കുന്ന ചീഫ് ജസ്റ്റിസിന്‍റെ ബഞ്ചിൽ ഹർജി പരാമർശിക്കാൻ കപിൽ സിബൽ എത്തിയെങ്കിലും സംസാരിക്കുന്നതിന് മുമ്പ് തന്നെ ബഞ്ച് നടപടികൾ പൂർത്തിയാക്കി എഴുന്നേറ്റു.

ഐഎൻഎക്സ് മീഡിയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചിദംബരത്തിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് സിബിഐ. ഇന്നലെയും ഇന്നുമായി നാല് തവണയാണ് സിബിഐ, എൻഫോഴ്‍സ്മെന്‍റ് സംഘങ്ങൾ ജോർബാഗിലെ ചിദംബരത്തിന്‍റെ വസതിയിൽ കയറിയിറങ്ങിയത്. എന്നാൽ ചിദംബരം വീട്ടിലില്ലെന്ന മറുപടിയാണ് കിട്ടിയത്. ഇന്നലെ ചിദംബരത്തിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിൽ ഇന്നലെ അർധരാത്രി ചിദംബരത്തിന്‍റെ വസതിയിൽ സിബിഐ 'രണ്ട് മണിക്കൂറിനകം ഹാജരാകണം' എന്നാവശ്യപ്പെട്ട് നോട്ടീസ് പതിച്ചു. 

രാവിലെ പത്തേമുക്കാലോടെ കേസ് ജസ്റ്റിസ് എൻ വി രമണയുടെ ബഞ്ചിന് മുൻപാകെയാണ് അഭിഭാഷകനും മുതിർന്ന കോൺഗ്രസ് നേതാവുമായ കപിൽ സിബൽ പരാമർശിച്ചത്. എന്നാൽ അടിയന്തരമായി കേസ് പരിഗണിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് ചീഫ് ജസ്റ്റിസാണെന്ന് പറഞ്ഞ്, ജസ്റ്റിസ് രമണ കേസ് ഫയൽ ചീഫ് ജസ്റ്റിസിന്‍റെ ബ‍ഞ്ചിലേക്ക് നൽകി. അയോധ്യ കേസിൽ വാദം നടന്നുകൊണ്ടിരിക്കവെയാണ് ഹർജി ചീഫ് ജസ്റ്റിസിന് മുന്നിലെത്തിയത്. 

എന്നാൽ ചിദംബരത്തിന്‍റെ ഹർജി 'ഡിഫക്ടീവ്' എന്ന ലിസ്റ്റിലാണ് സുപ്രീംകോടതി റജിസ്ട്രാർ പെടുത്തിയത്. ഹർജിയിൽ അടിസ്ഥാനപരമായി പിഴവുകളുണ്ടെങ്കിൽ അത് 'ഡിഫക്ടീവ് ലിസ്റ്റിലാണ്' വരിക. അത് തിരുത്തി പുതിയത് സമർപ്പിക്കാൻ ഹർജിക്കാരന് 90 ദിവസം സമയമുണ്ട്. ഇതിനുള്ളിൽ തിരുത്തി നൽകിയാൽ ഹർജി ലിസ്റ്റ് ചെയ്യപ്പെടും. 

after 24 hours of going missing p chidambaram brief media in aicc office

ചീഫ് ജസ്റ്റിസിനോട് ഹർജിയിൽ പിഴവുകളുണ്ടെന്ന് റജിസ്ട്രാർ അറിയിച്ചു. ചീഫ് ജസ്റ്റിസ് ഹർജിയിൽ അന്തിമതീരുമാനമെടുക്കുന്നതിന് മുമ്പ് പിഴവുകൾ തിരുത്തി പുതിയ ഹർജി നൽകാൻ കപിൽ സിബലിന്‍റെ അഭിഭാഷക സംഘത്തോട് നിർദേശിക്കുകയായിരുന്നു. 

ഉച്ചയ്ക്ക് ശേഷം 2 മണിക്ക് വീണ്ടും ജസ്റ്റിസ് രമണയുടെ ബഞ്ചിൽ കപിൽ സിബൽ കേസ് പരാമർശിച്ചു. 'ഹർജിയിൽ പിഴവുകളുണ്ടല്ലോ' എന്നായിരുന്നു ജസ്റ്റിസ് രമണയുടെ ചോദ്യം. എന്നാൽ, പിഴവുകൾ തിരുത്തി സമർപ്പിച്ചെന്ന് സിബൽ മറുപടി നൽകി. 

എങ്കിൽ അത് റജിസ്ട്രാർ സാക്ഷ്യപ്പെടുത്തട്ടെ എന്ന് ജസ്റ്റിസ് രമണ പറഞ്ഞു. തുടർന്ന് റജിസ്ട്രാറെ കോടതി വിളിച്ചുവരുത്തി. ഉച്ചയ്ക്ക് ശേഷമാണ് തിരുത്തിയ പുതിയ ഹർജി സമർപ്പിച്ചതെന്ന് റജിസ്ട്രാർ കോടതിയെ അറിയിച്ചു. പിഴവുകൾ തിരുത്തിയതിനാൽ അടിയന്തരമായി ഹർജി പരിഗണിക്കണമെന്ന് സിബൽ.

''ഇതിന് മുമ്പും കോടതി അർഹതപ്പെട്ടവരെ സംരക്ഷിച്ചിട്ടുണ്ട്. കേസിൽ ഞങ്ങൾ വ്യക്തമായി അന്വേഷണത്തോട് സഹകരിച്ചിട്ടുണ്ട്. എന്നിട്ടും അന്വേഷണ ഏജൻസികൾ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയാണ് ചെയ്തത്. ഞങ്ങൾ കേസ് ഒന്ന് ലിസ്റ്റ് ചെയ്യണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നത്'', കപിൽ സിബൽ.

എന്നാൽ ജസ്റ്റിസ് എൻ വി രമണ ഇതിനോട് വിയോജിച്ചു. കൃത്യമായി ചട്ടപ്രകാരം ലിസ്റ്റ് ചെയ്യാതെ, ഹർജി പരിഗണിക്കാനാകില്ലെന്ന് എൻ വി രമണ. ഇത്തരമൊരു തീരുമാനമെടുക്കാൻ ചീഫ് ജസ്റ്റിസിന് മാത്രമേ അവകാശമുള്ളൂ എന്നും ജസ്റ്റിസ് രമണ വ്യക്തമാക്കി. തീരുമാനം വീണ്ടും ചീഫ് ജസ്റ്റിസിന്‍റെ പരിഗണനയ്ക്ക് വിട്ടു. 

എന്താണ് ഐഎൻഎക്സ് മീഡിയ കേസ്?

ഐഎൻഎക്സ് മീഡിയ എന്ന മാധ്യമക്കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാൻ വഴിയൊരുക്കിയതിന് പ്രതിഫലമായി പി ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസ്. ഐഎൻഎക്സ് മീഡിയ കമ്പനിക്ക് 2007-ൽ വിദേശഫണ്ട് ഇനത്തിൽ ലഭിച്ചത് 305 കോടി രൂപയാണ്. 

അഴിമതിയാരോപിക്കപ്പെട്ട ഇടപാട് നടക്കുന്ന സമയത്ത് ആദ്യയുപിഎ സർക്കാരിൽ പി ചിദംബരമായിരുന്നു ധനമന്ത്രി. ഈ ഇടപാട് നടക്കാൻ വഴിവിട്ട സഹായം നൽകുകയും ധനവകുപ്പിൽ നിന്ന് ക്ലിയറൻസ് നൽകിയതും പി ചിദംബരമാണെന്നാണ് കേസ്, 

എന്നാൽ ഈ ആരോപണങ്ങളെല്ലാം പി ചിദംബരം നിഷേധിച്ചിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ തന്നെ രാഷ്ട്രീയകാരണങ്ങളാൽ ലക്ഷ്യമിടുകയാണെന്നും ചിദംബരം ആരോപിച്ചു. 

മുൻകൂർ ജാമ്യഹർജി തള്ളിക്കളഞ്ഞ ദില്ലി ഹൈക്കോടതി ''നിരവധി'' രേഖകളാണ് ചിദംബരത്തിനെതിരെ സമർപ്പിക്കപ്പെട്ടിരിക്കുന്നതെന്ന് നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ, നേരത്തേ ജാമ്യം നൽകാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

''ഇത്ര വലിയൊരു സാമ്പത്തിക അഴിമതി നടന്നുവെന്ന കേസിൽ, ശക്തമായ നടപടി ആവശ്യമാണ്. ഇരുമ്പുകരങ്ങൾ കൊണ്ടുവേണം ഇത്തരം കേസുകളെ കൈകാര്യം ചെയ്യാൻ. അന്വേഷണ ഏജൻസികളെ ഇത്തരം കേസിൽ കെട്ടിയിടാനാകില്ല'', കോടതി നിരീക്ഷിച്ചു. ചിദംബരം അന്വേഷണത്തോട് സഹകരിച്ചിരുന്നില്ലെന്നും, മറുപടികൾ അലസമായിരുന്നുവെന്നും, കൃത്യതയില്ലാത്തതായിരുന്നുവെന്നും കോടതി പറഞ്ഞു. 

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം കാർത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. അന്ന് 23 ദിവസമാണ് കാർത്തിയെ സിബിഐ കസ്റ്റഡിയിൽ വച്ചത്. എല്ലാ ദിവസവും മണിക്കൂറുകളോളം കാർത്തിയെ സിബിഐ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എൻഫോഴ്‍സ്മെന്‍റ് ഡയറക്ടറേറ്റും ഇതേ കേസിൽ കാർത്തിയെ പല വട്ടം ചോദ്യം ചെയ്തിരുന്നതാണ്. 

അഴിമതി നടക്കുന്ന കാലത്ത് ഐഎൻഎക്സ് മീഡിയ എന്ന ടെലിവിഷൻ കമ്പനിയുടെ ഉടമകളായിരുന്നത് പീറ്റർ, ഇന്ദ്രാണി മുഖർജി ദമ്പതികളാണ്. സ്വന്തം മകളെ കൊലപ്പെടുത്തിയെന്ന കേസിൽ ജയിലിലാണ് ഇരുവരും. 

കേസുമായി ബന്ധപ്പെട്ട് ഇരുവരും കാർത്തി ചിദംബരത്തിനും പി ചിദംബരത്തിനുമെതിരെ മൊഴിയും നൽകിയിരുന്നു. 

Follow Us:
Download App:
  • android
  • ios