പഞ്ചാബിന് പിന്നാലെ രാജസ്ഥാന്‍ കോണ്‍ഗ്രസിലും പ്രതിസന്ധിയെന്ന് സൂചന. മന്ത്രിസഭയിലും, പാര്‍ട്ടിയിലും അടിയന്തര പുനസംഘടന വേണമെന്ന ആവശ്യം സച്ചിന്‍ പൈലറ്റ് ശക്തമാക്കി

ദില്ലി: പഞ്ചാബിന് പിന്നാലെ രാജസ്ഥാന്‍ കോണ്‍ഗ്രസിലും പ്രതിസന്ധിയെന്ന് സൂചന. മന്ത്രിസഭയിലും, പാര്‍ട്ടിയിലും അടിയന്തര പുനസംഘടന വേണമെന്ന ആവശ്യം സച്ചിന്‍ പൈലറ്റ് ശക്തമാക്കി. മുഖ്യമന്ത്രി അശോക് ഗലോട്ട് സച്ചിന്‍ പൈലറ്റിന്‍റെ ആവശ്യങ്ങളോട് പ്രതികരിച്ചിട്ടില്ല.

നേതാക്കളായ കെ സി വേണുഗോപാല്‍, അജയ് മാക്കന്‍ എന്നിവര്‍ പ്രശ്നപരിഹാരത്തിനായി രാജസ്ഥാനിലേക്ക് തിരിച്ചു. രാജസ്ഥാനില്‍ നിന്നുള്ള എംപിയാണ് താനെന്നും അവിടേക്ക് പോകുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നുമായിരുന്നു കെസി വേണുഗോപാലിന്‍റെ പ്രതികരണം

രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് ഉയർത്തുന്ന എതിർപ്പ് പാർട്ടിക്ക് വീണ്ടും തലവേദനയാവുകയാണ് കോൺഗ്രസിന്. അടുത്തിടെ കോൺഗ്രസ് നേതാവ് ജിതിൻ പ്രസാദ പാർട്ടി വിട്ടതോടെ രാഷ്ട്രീയ ശ്രദ്ധ രാജസ്ഥാനിലേക്ക് മാറിയിരുന്നു. സച്ചിനുമായി ചർച്ച നടത്തിയെന്ന് ബിജെപി നേതാക്കൾ അവകാശവാദം ഉന്നയിക്കുകയും ചെയ്തു. ഇത് സച്ചിൻ തള്ളിയെങ്കിലും, അദ്ദേഹം ഉയർ‍ത്തിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ഹൈക്കമാൻറ് രൂപികരിച്ച സമിതി ഇതു വരെ ചേർന്നിട്ടില്ല.