ശശികലയെ പാർട്ടിയിൽ എടുക്കുന്നത് സംബന്ധിച്ച് ആലോചനയില്ലെന്ന് പാർട്ടിയുടെ ഡെപ്യൂട്ടി കോ-ഓർഡിനേറ്റർ എടപ്പാടി പളനിസാമി നേരത്തെ വ്യക്തമാക്കിയിരുന്നു

ചെന്നൈ: മുൻമുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ. ശശികലയെ(V K Sasikala) പാർട്ടിയിൽ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനിയ്ക്കുമെന്ന് അണ്ണാ ഡിഎംകെ(All India Anna Dravida Munnetra Kazhagam) കോ-ഓർഡിനേറ്റർ ഒ. പനീർശെൽവം( O Panneerselvam). പാർട്ടിയിൽ തിരിച്ചെത്താനുള്ള ശ്രമങ്ങൾ ശശികല ആരംഭിച്ച സാഹചര്യത്തിലാണ് ഒപിഎസിന്റെ പ്രസ്താവന. എന്നാൽ, ശശികലയെ പാർട്ടിയിൽ എടുക്കുന്നത് സംബന്ധിച്ച് ആലോചനയില്ലെന്ന് പാർട്ടിയുടെ ഡെപ്യൂട്ടി കോ-ഓർഡിനേറ്റർ എടപ്പാടി പളനിസാമി നേരത്തെ വ്യക്തമാക്കിയിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

പാർട്ടിയുടെ അധ്യക്ഷ പദവിയും കൊടിയും ഉപയോഗിയ്ക്കുന്നതിനെതിരെ അണ്ണാഡിഎംകെ നേരത്തെ ശശികലയ്ക്കെതിരെ കേസ് നൽകിയിട്ടുണ്ട്. അടുത്തിടെ വികെ ശശികല ജയലളിതയുടെ സമാധി സന്ദര്‍ശിച്ചിരുന്നു. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പമാണ് ശശികല ജയ സമാധിയില്‍ സന്ദര്‍ശനം നടത്തിയത്. തമിഴ്‍നാട്ടില്‍ അണ്ണാ ഡിഎംകെയെ തിരിച്ച് പിടിക്കുമെന്ന ആഹ്വാനവുമായാണ് അനുയായികള്‍ എത്തിയത്.

ജയ സ്മാരകത്തിലെത്തിയ ശശികല അനുയായികളുടെ മുന്നില്‍ വെച്ച് വിതുമ്പി കരഞ്ഞു. അണ്ണാ ഡിഎംകെയ്ക്ക് നല്ല കാലം ഉടനുണ്ടാവുമെന്നും ജയലളിതയുടെ ആഗ്രഹം നടപ്പാക്കുമെന്നും ശശികല പറഞ്ഞിരുന്നു. അണ്ണാ ഡിഎംകെയെ അധികാരത്തിലേറ്റണമെന്ന ജയലളിതയുടെ ആഗ്രഹം നടപ്പാക്കാന്‍ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങണമെന്ന് ശശികല അനുയായികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.