ബംഗാളിലെ ഡോക്ടർമാർക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള ദില്ലി എയിംസിലെ റസിഡന്റ് ഡോക്ടർമാരുടെ സമരം പിൻവലിച്ചു
മമതയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ബംഗാളിലെ ഡോക്ടർമാർ വ്യക്തമാക്കിയതിന് പിന്നാലെയാണ് തീരുമാനം. ബംഗാളിൽ സമരം ചെയ്യുന്ന സർക്കാർ ഡോക്ടർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എയിംസിലെ റസിഡന്റ് ഡോക്ടർമാർ കഴിഞ്ഞ ദിവസമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
ദില്ലി: ബംഗാളിലെ ഡോക്ടർമാർക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള ദില്ലി എയിംസിലെ റസിഡന്റ് ഡോക്ടർമാരുടെ സമരം പിൻവലിച്ചു. മമതയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ബംഗാളിലെ ഡോക്ടർമാർ വ്യക്തമാക്കിയതിന് പിന്നാലെയാണ് തീരുമാനം. ബംഗാളിൽ സമരം ചെയ്യുന്ന സർക്കാർ ഡോക്ടർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എയിംസിലെ റസിഡന്റ് ഡോക്ടർമാർ കഴിഞ്ഞ ദിവസമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി രഹസ്യ ചര്‍ച്ചക്കില്ലെന്ന പ്രധാന ഉപാധി മുന്‍പോട്ട് വച്ചാണ് സമരക്കാരുടെ നിലപാട് മാറ്റം. ചര്‍ച്ചയുടെ സ്ഥലവും സമയവും മമതക്ക് തീരുമാനിക്കാമെന്നും മാധ്യമങ്ങളുടെ സാന്നിധ്യത്തിലാവണം ചര്‍ച്ചയെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളിലെ സംഘടന പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും സമരത്തിലുള്ള ഡോക്ടര്‍മാര്‍ ഉപാധി വച്ചിരുന്നു. ബംഗാളില്‍ ചേര്‍ന്ന റസിഡന്‍റ് ഡോക്ടഴേസ് അസോസിയേഷന്‍ ജനറല്‍ ബോഡിയുടേതാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്നുള്ള തീരുമാനം.
എന്‍ആര്‍എസ് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന പരിഭോഹോ മുഖര്‍ജി എന്ന ജൂനിയര്‍ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് പശ്ചിമ ബംഗാളില്‍ സംസ്ഥാന വ്യാപകമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. ഡോക്ടര്‍മാരുടെ അശ്രദ്ധമൂലമാണ് രോഗി മരിച്ചത് എന്നാരോപിച്ചാണ് മരണപ്പെട്ടയാളുടെ ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ മര്‍ദ്ദിച്ചത്.