ഇന്ധനചോര്‍ച്ച; 76 യാത്രക്കാരുമായി എയര്‍ ഏഷ്യ വിമാനത്തിന് അടിയന്തര ലാന്‍ഡിംഗ്
ജയ്പുരില്‍ നിന്ന് ഹൈദരാബാദിലേക്ക് വന്ന എയര്‍ ഏഷ്യ ഐ51543 എന്ന വിമാനമാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. 76 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഉച്ചയ്ക്ക് 1.25ന് വിമാനം സുരക്ഷിതമായി ഇറങ്ങുകയായിരുന്നു
ഹൈദരാബാദ്: ജയ്പുരില്‍ നിന്ന് ഹൈദരാബാദിലേക്ക് പറന്ന എയര്‍ ഏഷ്യ വിമാനം രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ജയ്പുരില്‍ നിന്ന് ഹൈദരാബാദിലേക്ക് വന്ന എയര്‍ ഏഷ്യ ഐ51543 എന്ന വിമാനമാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. 76 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
ഉച്ചയ്ക്ക് 1.25ന് വിമാനം സുരക്ഷിതമായി ഇറങ്ങുകയായിരുന്നു. ഇന്ധന ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതോടെ ഒരു എഞ്ചിന്‍ മുന്‍കരുതല്‍ എന്ന നിലയില്‍ പ്രവര്‍ത്തനം ഓഫാക്കിയ ശേഷമാണ് എയര്‍ബസ് എ320 ജറ്റ് ലാന്‍ഡ് ചെയ്തത്. വിഷയത്തെ കുറിച്ച് പൈലറ്റ് അറിയിച്ചതോടെ ഹൈദരാബാദ് വിമാനത്താവളത്തില്‍ മുഴുവൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
വിമാനം സുരക്ഷിതമായി ഇറങ്ങുന്നത് വരെ വിമാനത്താവളത്തിലെ മറ്റ് പ്രവര്‍ത്തനങ്ങളെല്ലാം താത്കാലികമായി നിര്‍ത്തിവച്ചു. എയര്‍ ഏഷ്യ ഇന്ത്യയുടെ ഐ 51543 വിമാനത്തില്‍ സാങ്കേതിക തകരാര്‍ മൂലം മുന്‍കരുതല്‍ എന്ന നിലയില്‍ ഒരു എഞ്ചിന്‍ ഓഫ് ചെയ്യേണ്ടി വന്നുവെന്ന് എയര്‍ ഏഷ്യ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
സംഭവത്തെ കുറിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം നടത്തുമെന്ന് അറിച്ചിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയതെന്നാണ് എയര്‍ ഏഷ്യയുടെ വിശദീകരണം.