പൈലറ്റുമാരിൽ കുറ്റം ചാര്‍ത്താനുള്ള നീക്കമാണിതെന്നും അന്വേഷണത്തിൽ യാതൊരു സുതാര്യതയുമില്ലെന്നും എയര്‍ലൈൻ പൈലൈറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ആരോപിച്ചു
ദില്ലി: അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തത്തിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തള്ളി പൈലറ്റുമാരുടെ സംഘടന. പൈലറ്റുമാരിൽ കുറ്റം ചാര്‍ത്താനുള്ള നീക്കമാണിതെന്നും അന്വേഷണത്തിൽ യാതൊരു സുതാര്യതയുമില്ലെന്നും എയര്‍ലൈൻ പൈലൈറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എഎൽപിഎ-ഐ) ആരോപിച്ചു.
ഒരുത്തരവാദിത്തമില്ലാതെ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നും ഒരു ഒപ്പ് പോലും റിപ്പോർട്ടിലില്ലെന്നും എഎൽപിഎ പ്രസിഡന്‍റ് സാം തോമസ് പ്രസ്താവനയിൽ വ്യക്തമാക്കി. അനുഭവസമ്പത്തുള്ള പൈലറ്റുമാരെ അന്വേഷണ സംഘത്തിന്‍റെ ഭാഗമാക്കണമെന്നും എയർ ലൈൻ പൈലറ്റ് സ് അസോസിയേഷൻ ആവശ്യപ്പെട്ടു. അപകടത്തിന് കാരണം പൈലറ്റുമാരാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് റിപ്പോര്‍ട്ടിലുള്ളതെന്നും അസോസിയേഷൻ ആരോപിച്ചു.
റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും അതിലെ വിവരങ്ങളും പൈലറ്റുമാരുടെ തെറ്റുകൊണ്ടാണ് അപകടമുണ്ടായതെന്ന മുൻവിധിയാണ് നൽകുന്നത്. റിപ്പോര്‍ട്ട് അസോസിയേഷൻ തള്ളികളയുകയാണെന്നും വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള സുതാര്യമായ അന്വേഷണം നടത്തണമെന്നും സാം തോമസ് ആവശ്യപ്പെട്ടു. വളരെ രഹസ്യമായ യാതൊരു സുതാര്യതയുമില്ലാതെയാണ് അന്വേഷണം നടക്കുന്നത്. അന്വേഷണ സംഘത്തിൽ വിദഗ്ധരായ പൈലറ്റുമാരെ ഉള്‍പ്പെടുത്തിയിട്ടില്ല.
വിമാനം പറന്നുയര്‍ന്ന് സെക്കന്‍ഡുകളുടെ വ്യത്യാസത്തിൽ എഞ്ചിനിലേക്ക് ഇന്ധനമെത്തിക്കുന്ന രണ്ടു സ്വിച്ചുകളും കട്ട് ഓഫ് ആയെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നത്. എന്നാൽ, അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നേരത്തെ തന്നെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നൽകിയെന്നും പൈലറ്റുമാരുടെ അസോസിയേൽൻ ആരോപിച്ചു.
ഫ്യൂവൽ കണ്‍ട്രോള്‍ സ്വിച്ചുകളുടെ അശ്രദ്ധമായ നീക്കമായിരിക്കാം അപകടത്തിന് കാരണമായതെന്ന തരത്തിൽ ജൂലൈ പത്തിന് തന്നെ വാള്‍ സ്ട്രീറ്റ് ജേണലിൽ റിപ്പോര്‍ട്ട് വന്നിരുന്നുവെന്നും ഇത്രയും രഹസ്യമായ അന്വേഷണ വിവരങ്ങള്‍ രാജ്യാന്തര മാധ്യമങ്ങള്‍ക്ക് എങ്ങനെയാണ് ചോര്‍ത്തി നൽകിയതെന്നും പൈലറ്റുമാരുടെ സംഘടന ആരോപിച്ചു. മാധ്യമങ്ങള്‍ക്കായി പുറത്തുവിട്ട റിപ്പോര്‍ട്ടിൽ ഉത്തരവാദിത്തപ്പെട്ടവരുടെ ഒപ്പു പോലുമില്ലെന്നും അസോസിയേഷൻ ആരോപിച്ചു. പൈലറ്റുമാരെ അന്വേഷണത്തിന്‍റെ ഭാഗമാക്കി സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.


