'പട്ടാളത്തെ ഇറക്കാൻ നിർബന്ധിക്കരുത്': താക്കീതുമായി അജിത് പവാർ
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളോ, അവരെ തസ്സപ്പെടുത്തുന്നതോ ആയ കാര്യങ്ങൾ ഒരിക്കലും അനുവദിക്കില്ലെന്നും അങ്ങനെ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അജിത് പവാർ വ്യക്തമാക്കി.
മുംബൈ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയിട്ടും കാര്യങ്ങൾ ഗൗരവത്തില്‍ എടുക്കാത്തവര്‍ക്ക് താക്കീതുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. നിർദ്ദേശങ്ങൾ പാലിക്കാതെ നിരത്തിലിറങ്ങുന്നവരെ നിയന്ത്രിക്കാനായി പട്ടാളത്തെ ഇറക്കാന്‍ മടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
'യുഎസില്‍ ലോക്ക് ഡൗൺ നടപ്പാക്കാൻ അവര്‍ യുഎസ് സൈന്യത്തിന്റെ സഹായം തേടി. അത് ചെയ്യാന്‍ ഞങ്ങളെയും നിര്‍ബന്ധിതരാക്കരുത്. അത് നിങ്ങളുടെ ഉത്തരവാദിത്തമാണ്.'-അജിത് പവാര്‍ മുന്നറിയിപ്പ് നൽകി.
യാത്ര തടയാതിരിക്കാന്‍ മോട്ടോര്‍ സൈക്കിള്‍ പൊലീസിന് നേരെ ഓടിച്ചുകയറ്റി ഉദ്യോഗസ്ഥന് ഗുരുതര പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബീഡില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് താക്കീതുമായി അജിത് പവാർ രംഗത്തെത്തിയത്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളോ, അവരെ തസ്സപ്പെടുത്തുന്നതോ ആയ കാര്യങ്ങൾ ഒരിക്കലും അനുവദിക്കില്ലെന്നും അങ്ങനെ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അജിത് പവാർ വ്യക്തമാക്കി.
സാമൂഹ്യ സംഘടനകള്‍, എന്‍ജിഒകള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരോട് മുന്നോട്ടുവന്ന് മുതിര്‍ന്ന പൗരന്മാര്‍, വിദ്യാര്‍ത്ഥികള്‍, ചേരി നിവാസികള്‍, ഭവനരഹിതര്‍ എന്നിവരെ കണ്ടെത്തി അവര്‍ക്കാവശ്യമായ ഭക്ഷണവും മറ്റാവശ്യങ്ങളും നിറവേറ്റണമെന്നും അജിത് പവർ അഭ്യര്‍ഥിച്ചു.