'ഇന്ത്യൻ മുസ്ലീങ്ങൾ പ്രതികരിക്കണം'; ഹിജാബ് വിഷയത്തിൽ പ്രതികരിച്ച് അൽ ഖ്വയ്ദ തലവൻ സവാഹിരി
ഹിജാബിനെതിരെ രംഗത്തെത്തിയ വിദ്യാർത്ഥികളോട് പ്രതികരിച്ച കോളേജ് വിദ്യാർഥി മുസ്കാൻ ഖാനെ സവാഹിരി പ്രശംസിച്ചു. സ്വന്തം കവിത ചൊല്ലിയാണ് സവാഹിരി മുസ്കാൻ ഖാനെ പ്രശംസിച്ചത്.
ദില്ലി: കർണാടകയിലെ ഹിജാബ് വിഷയത്തിൽ പ്രതികരണവുമായി ആഗോള ഭീകര സംഘടനയായ അൽ ഖ്വയ്ദ. അടിച്ചമർത്തലിനെതിരെ ഇന്ത്യയിലെ പ്രതികരിക്കണമെന്ന് അൽഖ്വയ്ദ തലവൻ അയ്മൻ അൽ-സവാഹിരി ആവശ്യപ്പെട്ടു. ഖാഇദയുടെ ഔദ്യോഗിക ശബാബ് മീഡിയ പുറത്തുവിട്ട ഒമ്പത് മിനിറ്റ് വീഡിയോയിലാണ് സവാഹിരിയുടെ ആഹ്വാനം. ഹിജാബിനെതിരെ രംഗത്തെത്തിയ വിദ്യാർത്ഥികളോട് പ്രതികരിച്ച കോളേജ് വിദ്യാർഥി മുസ്കാൻ ഖാനെ സവാഹിരി പ്രശംസിച്ചു. സ്വന്തം കവിത ചൊല്ലിയാണ് സവാഹിരി മുസ്കാൻ ഖാനെ പ്രശംസിച്ചത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
' ദ നോബിൾ വുമൺ ഓഫ് ഇന്ത്യ' എന്ന് എഴുതിയ പോസ്റ്ററിന്റെ പശ്ചാത്തലത്തിലായിരുന്നു സവാഹിരിയുടെ വീഡിയോ. ഹിജാബ് നിരോധിച്ച രാജ്യങ്ങളെയും സവാഹിരി വിമർശിച്ചു. പാകിസ്ഥാനും ബംഗ്ലാദേശും പടിഞ്ഞാറൻ രാജ്യങ്ങളുടെ സഖ്യകക്ഷികളാണെന്നും സവാഹിരി ആരോപിച്ചു. കഴിഞ്ഞ നവംബറിന് ശേഷം ആദ്യമായാണ്മു സവാഹിരി വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. 2020ൽ സവാഹിരി മരിച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ പിന്നീട് സവാഹിരി ജീവിച്ചിരിപ്പുണ്ടെന്ന് സൂചിപ്പിക്കുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ഒളിത്താവളത്തിലാണ് സവാഹിരിയെന്നാണ് സൂചന. 2021 നവംബറിലെ തന്റെ വീഡിയോയിൽ സവാഹിരി ഐക്യരാഷ്ട്രസഭയെ വിമർശിച്ചിരുന്നു. യുഎൻ ഇസ്ലാമിനോട് ശത്രുത പുലർത്തുന്നുവെന്നും യുഎൻ ഇസ്ലാമിക രാജ്യ ങ്ങൾക്ക് ഭീഷണിയാണെന്നുമായിരുന്നു സവാഹിരിയുടെ പരാമർശം.
രാജ്യവിരുദ്ധ ഉള്ളടക്കം: 22 യൂ ട്യൂബ് ചാനലുകൾക്ക് പൂട്ടിട്ട് കേന്ദ്രം
ദില്ലി: രാജ്യവിരുദ്ധ ഉള്ളടക്കത്തെ തുടർന്ന് രാജ്യത്തെ 22 യൂ ട്യൂബ് ചാനലുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ. ഒരു വാർത്താ വെബ്സൈറ്റിനെയും വിലക്കി. വാർത്താ വിതരണ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് കേന്ദ്രസർക്കാർ യൂട്യൂബ് ചാനലുകളെയും വെബ്സൈറ്റും വിലക്കിയത്. വിലക്കിയവയിൽ 18 എണ്ണം ഇന്ത്യ കേന്ദ്രീകരിച്ചും മൂന്നെണ്ണം പാകിസ്ഥാൻ കേന്ദ്രീകരിച്ചും പ്രവർത്തിക്കുന്നവയാണെന്നും അധികൃതർ വിശദീകരിച്ചു. മൂന്ന് ട്വിറ്റർ അക്കൗണ്ടുകളും ഒരു ഫേസ്ബുക്ക് അക്കൗണ്ടും നിരോധിച്ചു. ഫെബ്രുവരിയിൽ ഐടി ഇന്റർമീഡിയറി ചട്ടങ്ങൾ പുറത്തിറക്കിയ ശേഷം ആദ്യമായാണ് ഇത്രയും അക്കൗണ്ടുകൾക്കും ചാനലുകൾക്കും എതിരെ ഒരുമിച്ച് നടപടി വരുന്നത്.
എആർപി ന്യൂസ്, എഒപി ന്യൂസ്, എൽഡിസി ന്യൂസ്, സർക്കാരി ബാബു, എസ്എസ് സോൺ ഹിന്ദി, സ്മാർട്ട് ന്യൂസ്, ന്യൂസ് 23, കിസാൻ ടോക് തുടങ്ങി 22 യൂട്യൂബ് ചാനലിനാണ് പൂട്ടുവീണത്. പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ദുനിയാ മേരീ ആഗെ എന്ന ന്യൂസ് വെബ്സൈറ്റും യൂ ട്യൂബ് ചാനലും നിരോധിച്ചു. ദേശസുരക്ഷ, സമാധാനാന്തരീക്ഷം എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ വ്യാജ വാർത്തകൾ സൃഷ്ടിക്കുകയും സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കാനും ശ്രമിച്ചതിനാണ് സർക്കാർ നടപടിയെടുത്തത്.