എട്ട് ലക്ഷം രൂപയിൽ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് നിലവിലെ തീരുമാനം അനുസരിച്ച് പത്ത് ശതമാനം സാമ്പത്തിക  സംവരണം കിട്ടുക. ഈ പരിധി പുനഃപരിശോധിക്കാൻ തയ്യാറുണ്ടോ എന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ചോദിച്ചിരുന്നു. 

ദില്ലി: അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനുള്ള (All India Medical Entrance) സാമ്പത്തിക സംവരണത്തില്‍ മാറ്റം വേണ്ടെന്ന് കേന്ദ്രസർക്കാർ നിയോഗിച്ച സമിതി. എട്ട് ലക്ഷം രൂപയെന്ന വരുമാന പരിധിയില്‍ മാറ്റം വേണ്ടെന്ന റിപ്പോര്‍ട്ട് ഈയാഴ്ച സുപ്രീംകോടതിയില്‍ (Supreme Court) സമര്‍പ്പിക്കും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എട്ട് ലക്ഷം രൂപയിൽ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് നിലവിലെ തീരുമാനം അനുസരിച്ച് പത്ത് ശതമാനം സാമ്പത്തിക സംവരണം കിട്ടുക. ഈ പരിധി പുനഃപരിശോധിക്കാൻ തയ്യാറുണ്ടോ എന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ചോദിച്ചിരുന്നു. ഒബിസി ക്രമീലെയറിന്റെ സാമ്പത്തിക സംവരണത്തിന് ഒരേ മാനദണ്ഡം എങ്ങനെ സാധ്യമാകുമെന്നും കോടതി ചോദിച്ചു. നാല് ആഴ്ചത്തെ സാവകാശം ചോദിച്ച കേന്ദ്രം ഇതേ കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിച്ചു. എട്ട് ലക്ഷം രൂപയെന്ന വരുമാന പരിധിയിലും മാറ്റം വേണ്ടെന്നതടക്കം 90 പേജുള്ള റിപ്പോർട്ടാണ് സമിതി തയ്യാറാക്കിയിരിക്കുന്നത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്, കേസ് 6ന് വീണ്ടും പരിഗണിക്കും.അതുവരെ മെഡിക്കൽ പിജി കൗണ്‍സിലിംഗിനുള്ള സ്റ്റേ തുടരുമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. 

അതേസമയം, പന്ത്രണ്ട് ദിവസമായി ഡോക്ടർമാർ സമരം തുടരുന്നതോടെ ദില്ലിയിൽ രോഗികള്‍ കടുത്ത പ്രതിസന്ധിയിലായി. സീനീയർ ഡോക്ടർമാരുടെ സംഘടന വഴി താൽകാലികമായി സമരം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് ആരോഗ്യമന്ത്രാലയം. പ്രധാനപ്പെട്ട സർക്കാർ ആശുപത്രികളുടെയെല്ലാം പ്രവർത്തനത്തെ സമരം ബാധിച്ചു. അൻപതിനായിരത്തോളം ശസ്ത്രിക്രിയകളാണ് മുടങ്ങിയത്. അടിയന്തര ശസ്ത്രക്രിയകൾ വേറെയും. എന്നാൽ രോഗികളെ ബുദ്ധിമുട്ടിക്കുകയല്ല ലക്ഷ്യമെന്നും സർക്കാർ പ്രശ്നം പരിഹരിക്കണമെന്നും ഡോക്ടർമാർ പറയുന്നു .