യോഗത്തിൽ പങ്കെടുക്കാൻ കശ്മീര്‍ താഴ്വരയിലെ പാര്‍ട്ടികളുടെ ഗുപ്കര്‍ സഖ്യം നേരത്തെ തീരുമാനിച്ചിരുന്നു. കശ്മീരിന്‍റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് താഴ്വരയിലെ പാര്‍ട്ടികൾ ആവശ്യപ്പെടും. ആറു പാർട്ടികളുടെ ഗുപ്കർ സഖ്യം ജമ്മുകശ്മീരിലെ സ്ഥിരം താമസക്കാർക്ക് മാത്രം പ്രത്യേക അവകാശങ്ങൾ നൽകുന്ന 35 എ അനുച്ഛേദം പുനസ്ഥാപിക്കണം എന്ന നിർദ്ദേശവും ഉയർത്തും.

ദില്ലി: ജമ്മുകശ്മീരിലെ സാഹചര്യങ്ങൾ ചര്‍ച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന് ചേരും. ജമ്മുകശ്മീരിലെ 14 നേതാക്കളെയാണ് യോഗത്തിനായി ക്ഷണിച്ചിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യോഗത്തിൽ പങ്കെടുക്കാൻ കശ്മീര്‍ താഴ്വരയിലെ പാര്‍ട്ടികളുടെ ഗുപ്കര്‍ സഖ്യം നേരത്തെ തീരുമാനിച്ചിരുന്നു. കശ്മീരിന്‍റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് താഴ്വരയിലെ പാര്‍ട്ടികൾ ആവശ്യപ്പെടും. ആറു പാർട്ടികളുടെ ഗുപ്കർ സഖ്യം ജമ്മുകശ്മീരിലെ സ്ഥിരം താമസക്കാർക്ക് മാത്രം പ്രത്യേക അവകാശങ്ങൾ നൽകുന്ന 35 എ അനുച്ഛേദം പുനസ്ഥാപിക്കണം എന്ന നിർദ്ദേശവും ഉയർത്തും. എന്നാൽ ഈ ആവശ്യങ്ങൾ ഏറ്റെടുക്കില്ല എന്ന സൂചനയാണ് കോൺഗ്രസ് നൽകുന്നത്. പൂര്‍ണ സംസ്ഥാന പദവി എന്ന ആവശ്യം ഉന്നയിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ജമ്മുകശ്മീരിനെ പോലെ തെരഞ്ഞെടുപ്പ് വേണമെന്ന് ലഡാക്കിലെ രാഷ്ട്രീയ കക്ഷികൾ ആവശ്യപ്പെടുന്നു. നിയമസഭയുള്ള സംസ്ഥാനമായി മാറ്റണം എന്നാണ് ഇവർ ആവശ്യപ്പെടുന്നത്. 

ജമ്മുകശ്മീരിന് പൂർണ്ണ സംസ്ഥാന പദവി നൽകണം എന്ന് ആവശ്യപ്പെടാൻ മൻമോഹൻ സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ് യോഗമാണ് തീരുമാനിച്ചത്. എന്നാൽ 370 ആം വകുപ്പ് പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ടാൽ ബിജെപി അത് ആയുധമാക്കിയേക്കും എന്നാണ് യോഗത്തിലുയർന്ന വികാരം. പ്രതിപക്ഷ നിരയിലെ ഈ വ്യത്യസ്ത നിലപാട് കേന്ദ്രസർക്കാരിന് ആയുധമാകും. കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് പിരിഞ്ഞ ദിവസം രാജ്യസഭയിൽ പ്രധാനമന്ത്രി പുകഴ്ത്തി സംസാരിച്ചിരുന്നു. ഗുലാംനബി ആസാദിന്റെ സഹായം കശ്മീരിൽ സമവായത്തിന് കേന്ദ്രം തേടിയേക്കും. 

രാജ്യസഭ അംഗത്വം ഒഴിഞ്ഞെങ്കിലും ദില്ലിയിലെ വീട്ടിൽ തുടരാൻ സർക്കാർ ഗുലാംനബി ആസാദിനെ അനുവദിച്ചിരിക്കുകയാണ്. സർവ്വകക്ഷി യോഗത്തിന് മുമ്പ് ഇന്ത്യ -പാകിസ്ഥാൻ ദേശീയ സുരക്ഷ ഉപദേഷ്ടാക്കൾക്കിടയിലെ ചർച്ച നടക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇതുണ്ടായെന്ന സൂചന ഇതുവരെയില്ല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona