വിവാഹിതനായ പുരുഷൻ പ്രായപൂർത്തിയായ മറ്റൊരു സ്ത്രീക്കൊപ്പം താമസിക്കുന്നത് കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതി. വ്യക്തിസ്വാതന്ത്ര്യവും സാമൂഹിക ധാർമ്മികതയും രണ്ടാണെന്ന് വ്യക്തമാക്കിയ കോടതി, സംരക്ഷണം തേടിയെത്തിയ യുവതിക്കും യുവാവിനും സുരക്ഷയൊരുക്കാൻ നിർദ്ദേശിച്ചു.
അലഹബാദ്: വിവാഹിതനായ ഒരു പുരുഷൻ മറ്റൊരു സ്ത്രീക്കൊപ്പം ജീവിക്കുന്നത് കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതി. വ്യക്തിസ്വാതന്ത്ര്യവും സാമൂഹിക ധാർമ്മികതയും തമ്മിലുള്ള വ്യത്യാസം എടുത്തുപറഞ്ഞുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. ഷാജഹാൻപൂർ സ്വദേശികളായ യുവതിയും വിവാഹിതനായ യുവാവും നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. യുവതിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് യുവാവിനെതിരെ വീട്ടുകാർ ബിഎൻഎസ് സെക്ഷൻ 87 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് യുവതിയും വിവാഹിതനായ യുവാവും കോടതിയെ സമീപിച്ചത്.
നിയമവും ധാർമ്മികതയും രണ്ടാണെന്ന് ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു. കോടതിയിൽ നിയമമാണ് മുഖ്യം. സാമൂഹികമോ കുടുംബപരമോ ഉള്ള ധാർമ്മികതയല്ലെന്നും ജസ്റ്റിസ് ജെ.ജെ. മുനീർ, ജസ്റ്റിസ് തരുൺ സക്സേന എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പുരുഷൻ വിവാഹിതനാണെങ്കിലും പ്രായപൂർത്തിയായ മറ്റൊരു സ്ത്രീയുമായി സമ്മതത്തോടെ താമസിക്കുന്നത് ഏതെങ്കിലും ക്രിമിനൽ നിയമത്തിൻ്റെ പരിധിയിൽ വരുന്നില്ലെന്ന് കോടതി പറഞ്ഞു. തട്ടിക്കൊണ്ടുപോകൽ കേസിൽ അറസ്റ്റ് കോടതി തടഞ്ഞു. യുവതി തന്റെ ഇഷ്ടപ്രകാരമാണ് യുവാവിനൊപ്പം താമസിക്കുന്നതെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. ഇരുവർക്കും സുരക്ഷ ഉറപ്പാക്കാൻ ഷാജഹാൻപൂർ എസ്‌പിക്ക് കോടതി നിർദ്ദേശം നൽകി. യുവതിയുടെ വീട്ടുകാർ ഇവരെ ആക്രമിക്കാനോ, ഇവരുടെ താമസസ്ഥലത്തേക്ക് അതിക്രമിച്ച് കടക്കാനോ പാടില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.


