പ്രളയസാഹചര്യം കണക്കിലെടുത്ത് അമർനാഥ് തീര്‍ത്ഥാടനത്തിന് എത്തിയ 15,000 ഓളം പേരെ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറ്റി.

ദില്ലി : പ്രളയസാഹചര്യം കണക്കിലെടുത്ത് അമർനാഥ് തീര്‍ത്ഥാടനത്തിന് എത്തിയ 15,000 ഓളം പേരെ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറ്റി. ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. 

അമർനാഥിലെ പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.കരസേനയും ദുരന്തനിവാരണ അതോറിറ്റിയും പൊലീസുമാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നത്. ആവശ്യമെങ്കിൽ രക്ഷാപ്രവർത്തനത്തിന് വേണ്ടി സജ്ജമായിരിക്കാൻ വ്യോമസേനക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഉത്തരാഖണ്ഡിലെ തീർത്ഥാടകരും പ്രളയത്തിൽ അകപ്പെട്ടിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി സ്ഥിരീകരിച്ചു. രക്ഷാപ്രവർത്തനത്തിനായി സംസ്ഥാനം സാധ്യമായ എല്ലാ സൗകര്യവും ഒരുക്കുമെന്നും ആഭ്യന്തര മന്ത്രിയുടെയും ലെഫ്.ഗവർണറുടെയും സഹായം തേടിയതായും ധാമി വ്യക്തമാക്കി. 

Scroll to load tweet…

16 മരണം ഇതുവരെ സ്ഥിരീകരിച്ചതായാണ് ദുരന്ത നിവാരണ സേന അറിയിക്കുന്നത്. നാൽപ്പതോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ഇന്തോ ടിബറ്റൻ ബോർ‍ഡർ പൊലീസും അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ നൂറോളം ഉദ്യോഗസ്ഥർ നാല് സംഘങ്ങളായി തിരിഞ്ഞ് രക്ഷാപ്രവർത്തനം തുരുകയാണെന്ന് എൻഡിആർഎഫ് ഡയറക്ടർ ജനറൽ അതുൽ കാർവാൾ അറിയിച്ചു. കൊവിഡ് കാലത്ത് നിർത്തിവെച്ച അമർനാഥ് തീർത്ഥാടന യാത്ര ജൂൺ 30 നാണ് പുനരാരംഭിച്ചത്. മേഘ വിസ്സ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ അകപ്പെട്ടതിൽ ഏറെയും തീർത്ഥാടകരാണ്. 

അമർനാഥ് മേഘവിസ്ഫോടനം: രക്ഷാപ്രവർത്തനം ഊർജിതം, കണ്ടെത്താനുള്ളത് നാൽപ്പതോളം പേരെ

എന്താണ് മേഘവിസ്ഫോടനം?

വളരെ കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയെയാണ് മേഘവിസ്ഫോടനം (Cloud Burst) എന്ന് ഒറ്റവാക്കിൽ നിർവചിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വലിയ മഴയുണ്ടാകുന്നതു കൊണ്ടുതന്നെ. മേഘസ്ഫോടനം ഉണ്ടാകുന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും അനുബന്ധമായി ഉണ്ടാകുന്നു. കാറ്റും ഇടിയും മിന്നലും കൂടിയാകുന്നതോടെ ആ പ്രദേശം അക്ഷരാർത്ഥത്തിൽ പ്രളയത്തിലാകുകയും വലിയ നാശനഷ്ടങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.