2016  മുതൽ മദ്യ നിരോധനമുള്ള സംസ്ഥാനത്തു നിന്നാണ് ഇത്രയധികം അളവിൽ മദ്യം ആംബുലൻസിൽ നിന്ന് പിടികൂടിയത്.

പറ്റ്ന: ഗുരുതരാവസ്ഥയിലായ രോഗി അകത്തുണ്ടെന്ന് തോന്നിപ്പിക്കും വിധത്തിൽ ചീറിപ്പാഞ്ഞ ആംബുലന്‍സ് നിർത്തി പരിശോധിച്ചപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥർ ഞെട്ടി. കണ്ടെത്തിയത് കുറേ കാർഡ് ബോർഡ് ബോക്സുകൾ. തുറന്നു പരിശോധിച്ചപ്പോൾ ഉള്ളിൽ വിദേശ മദ്യം. ആംബുലന്‍സ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ മുസാഫര്‍പുര്‍ ജില്ലയിലാണ് സംഭവം. 2016 മുതൽ മദ്യ നിരോധനമുള്ള സംസ്ഥാനത്തു നിന്നാണ് ഇത്രയധികം അളവിൽ മദ്യം ആംബുലൻസിൽ നിന്ന് പിടികൂടിയത്.

40 കാർഡ് ബോർഡ് ബോക്സുകളാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. ഏകദേശം 10 ലക്ഷം രൂപ വിലതിക്കുന്ന മദ്യമാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് ആംബുലന്‍സ് തടഞ്ഞു നിർത്തി പരിശോധിച്ചത്. എക്സൈസ് ഇന്‍സ്പെക്ടര്‍ ദീപക് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ആംബുലൻസിൽ രഹസ്യ അറയിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. ബംഗാളിലെ സിലിഗുരിയിൽ നിന്നാണ് കുപ്പികൾ കടത്തിയതെന്ന് ഡ്രൈവർ മൊഴി നൽകി. ഇതിന് മുൻപും മദ്യം കടത്തിയിട്ടുണ്ടെന്ന് ഡ്രൈവർ ചോദ്യംചെയ്യലിൽ സമ്മതിച്ചു. മദ്യക്കടത്തിൽ മറ്റ് രണ്ട് പേർക്കും പങ്കുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. ഇവരെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം