'അമേരിക്ക 200 കൊല്ലം ഇന്ത്യയെ ഭരിച്ചു', വീണ്ടും വിവാദ പ്രസംഗവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
200 കൊല്ലം ഇന്ത്യയെയും ലോകത്തെ മുഴുവൻ അടിമകളാക്കി ഭരിച്ച അമേരിക്ക ഇപ്പോൾ കൊവിഡ് വ്യാപനത്തിൽ അതിജീവിക്കാൻ കഷ്ടപ്പെടുകയാണ് എന്നായിരുന്നു റാവത്തിന്റെ വാക്കുകൾ...
ഡെറാഡൂൺ: റിപ്പ്ഡ് ജീൻസ് വിവാദത്തിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നതിന് പിന്നാലെ മറ്റൊരു പരാമർശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത്ത് സിംഗ് റാവത്ത്. അമേരിക്ക 200 കൊല്ലം ഇന്ത്യയെ ഭരിച്ചുവെന്നാണ് റാവത്ത് പ്രസംഗത്തിനിടെ പറഞ്ഞത്. 200 കൊല്ലം ഇന്ത്യയെയും ലോകത്തെ മുഴുവൻ അടിമകളാക്കി ഭരിച്ച അമേരിക്ക ഇപ്പോൾ കൊവിഡ് വ്യാപനത്തിൽ അതിജീവിക്കാൻ കഷ്ടപ്പെടുകയാണ് എന്നായിരുന്നു റാവത്തിന്റെ വാക്കുകൾ.
കൊവിഡ് വ്യാപനത്തിൽ ഇന്ത്യയെ മറ്റ് രാജ്യങ്ങളും അമേരിക്കയുമായി താരതമ്യപ്പെടുത്തിയ റാവത്ത്, അമേരിക്കയേക്കാൾ മികച്ച രീതിയൽ കൊവിഡ് വ്യാപനത്തെ ഇന്ത്യ കൈകാര്യം ചെയ്തുവെന്നും അഭിപ്രായപ്പെട്ടു. ആരോഗ്യമേഖലയിൽ അമേരിക്ക മുമ്പിലാണ്, പക്ഷേ കൊവിഡ് 50 ലക്ഷം പേരുടെ ജീവനെടുത്തുവെന്ന് റാവത്ത് പറഞ്ഞു.
ഈ കാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പകരം മറ്റൊരാളായിരുന്നെങ്കിൽ എന്താകുമായിരുന്നു ഇന്ത്യയുടെ അവസ്ഥ, മോശം അവസ്ഥയിലാകുമായിരുന്നു. മോദി നമ്മളെ രക്ഷിച്ചു. എന്നാൽ അദ്ദേഹം പറഞ്ഞതുപോലെ പലരും മാസ്ക് ധരിച്ചില്ല, സാനിറ്റൈസർ ഉപയോഗിച്ചില്ല, സാമൂഹിക അകലം പാലിച്ചില്ല. ഒരു വിഭാഗം മാത്രം അത് അനുസരിച്ചുവെന്നും റാവത്ത് പ്രസംഹഗത്തിൽ പറഞ്ഞു.