ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന വാർത്തകൾ തള്ളി ആഭ്യന്തരമന്ത്രി അമിത് ഷാ
സഭയിലെ ഒരു പ്രബലന്‍ അത്യാസന്ന നിലയിലാണെന്ന പ്രചാരണം സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. അമിത് ഷാ എവിടെയെന്ന ചോദ്യവുമായി ചില പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
ദില്ലി: തനിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന വാർത്തകൾ തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. താൻ പൂർണആരോഗ്യവാനാണെന്നും താൻ അസുഖബാധിതനാണെന്ന തരത്തിൽ പുറത്തു വരുന്ന വാർത്തകൾ അവാസ്തവമാണെന്നും അമിത് ഷാ പ്രസ്തവനയിലൂടെ പ്രതികരിച്ചു. കേന്ദ്ര മന്ത്രിസഭയിലെ ഒരു പ്രബലന്‍ അത്യാസന്ന നിലയിലാണെന്ന പ്രചാരണം സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. അമിത് ഷാ എവിടെയെന്ന ചോദ്യവുമായി ചില പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
രാജ്യമാകെ കൊവിഡ് വ്യാപന ഭീതിയിൽ നിൽക്കുമ്പോൾ കേന്ദ്ര അഭ്യന്തരമന്ത്രിയായ അമിത് ഷാ നിശബ്ദത പാലിക്കുന്നത് സമൂഹമാധ്യമങ്ങളിളും വാർത്താമാധ്യമങ്ങളിലും വലിയ ചർച്ചയായിരുന്നു. ജനത കർഫ്യൂവിലും പിന്നീട് ലോക്ക് ഡൗൺ തുടങ്ങി ഇത്ര ആഴ്ചകളായിട്ടും അമിത് ഷായുടേതായി ഒരു പരസ്യ പ്രതികരണം ഇതു വരെ വന്നിട്ടില്ല.
സംസ്ഥാന മുഖ്യമന്ത്രിമാരുമായി രണ്ട് വട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസ് നടത്തിയെങ്കിലും പൂർണമായും മോദിയാണ് കേന്ദ്രത്തിൻ്റെ മുഖമായി നിന്നത്. ഇതിനിടെ രോഗവ്യാപനം ശക്തമായ ഗുജറാത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരെ മാറ്റിയതും പലതരം അഭ്യൂഹങ്ങൾക്ക് വഴി വച്ചിരുന്നു.