കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലടക്കം അവസാനം നടന്ന നാല് തെരഞ്ഞെടുപ്പിലും ഇടതുപാര്‍ട്ടികൾ വിജയിച്ച മണ്ഡലമാണ് കോയമ്പത്തൂര്‍. 

ചെന്നൈ: സിപിഎമ്മിൽ നിന്ന് കോയമ്പത്തൂര്‍ സീറ്റ് ഡിഎംകെ പിടിച്ചെടുത്തത് മേഖലയിൽ സ്വാധീനം ഉറപ്പിക്കാൻ ലക്ഷ്യമിട്ട്. കോയമ്പത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഒരൊറ്റ നിയോജക മണ്ഡലത്തിലും നിലവിൽ ഡിഎംകെയ്ക്ക് എംഎൽഎമാരില്ല. എന്നാൽ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലടക്കം അവസാനം നടന്ന നാല് തെരഞ്ഞെടുപ്പിലും ഇടതുപാര്‍ട്ടികൾ വിജയിച്ച മണ്ഡലമാണ് കോയമ്പത്തൂര്‍. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

176918 വോട്ടായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ പിആര്‍ നടരാജന് മണ്ഡലത്തിൽ ലഭിച്ച ഭൂരിപക്ഷം. കോയമ്പത്തൂർ അടങ്ങുന്ന പടിഞ്ഞാറൻ മേഖലയിൽ പാർട്ടിക്ക് സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കേണ്ട അവസരമെന്ന് വിലയിരുത്തിയാണ് സിപിഎമ്മിൽ നിന്ന് ഡിഎംകെ സീറ്റ് എറ്റെടുത്തത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ ബിജെപിക്കായി കോയമ്പത്തൂരിൽ ഇറങ്ങുമെന്ന അഭ്യൂഹം കൂടിയായതോടെ രണ്ടും കൽപ്പിച്ചുള്ള പോരാട്ടത്തിന് സ്റ്റാലിൽ തീരുമാനിക്കുകയായിരുന്നു. മണ്ഡലത്തിൽ ഉദയനിധി സ്റ്റാലിന് പ്രചാരണ ചുമതല നൽകുമെന്നാണ് വിവരം.

തങ്ങളുടെ ശക്തികേന്ദ്രമായ കോയമ്പത്തൂര്‍ തിരിച്ച് നൽകിയതിന് പകരമായി സിപിഎമ്മിന് ഡിഎംകെ നൽകിയത് തങ്ങളുടെ ഉരുക്കുകോട്ടയായ ദിണ്ടിഗൽ ആണെന്നത് മറ്റൊരു വസ്തുത. 2019ൽ തമിഴ്നാടിൽ ഏറ്റവും വലിയ ഭൂരിപക്ഷം നേടി ഡിഎംകെ ജയിച്ച മണ്ഡലമായിരുന്നു ഇത്. ഡിഎംകെയുടെ പി വേലുസാമി 5.38 ലക്ഷം വോട്ട് ഭൂരിപക്ഷത്തിനാണ് മണ്ഡലത്തിൽ 2019 ൽ വെന്നിക്കൊടി പാറിച്ചത്. 

ദിണ്ടിഗൽ ലോക്‌സഭാ മണ്ഡലത്തിന് കീഴിലെ നിയോജക മണ്ഡലങ്ങളിൽ പലതിലും സിപിഎം ഒരുപാട് തവണ വിജയിച്ചിട്ടുണ്ട്. എന്നാൽ 2014 -ൽ ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ 20000 വോട്ട് പോലും പാർട്ടി സ്ഥാനാര്‍ത്ഥിക്ക് കിട്ടിയിരുന്നില്ല. സിപിഎം ജില്ലാ സെക്രട്ടറിയായ സച്ചിദാനന്ദൻ മണ്ഡലത്തിൽ വിജയിച്ചാൽ ദിണ്ടിഗലിലെ ആദ്യ സിപിഎം എംപിയെന്ന പെരുമെയും അദ്ദേഹത്തിന് സ്വന്തമാകും.

കോയമ്പത്തൂരില്‍ മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി; ഉപാധികളോടെയാണ് അനുമതി