അമരാവതിയെ ആന്ധ്രാപ്രദേശിന്റെ ഏക തലസ്ഥാനമായി പ്രഖ്യാപിക്കുന്ന പ്രമേയം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിയമസഭയിൽ അവതരിപ്പിച്ചു. 2014-ലെ ആന്ധ്ര വിഭജന നിയമം ഭേദഗതി ചെയ്യാനായി ഈ ബില്ല് കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനായി അയക്കും.
വിശാഖപട്ടണം: അമരാവതി ആന്ധ്ര പ്രദേശിന്‍റെ ഏക തലസ്ഥാനമെന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. 2014ലെ ആന്ധ്ര വിഭജന നിയമം ഭേദഗതി ചെയ്യണമെന്നാണ് ആവശ്യം. ബില്ല് പാസാക്കി കേന്ദ്രത്തിന് അയക്കും. പാർലമെന്‍റ് അംഗീകാരം ലഭിക്കുന്നതോടെ അമരാവതി തലസ്ഥാനം ആകും. കേന്ദ്ര സർക്കാരിന് ഇന്നു തന്നെ പ്രമേയം അയക്കുമെന്ന് തെലുങ്കുദേശം പാർട്ടി (ടിഡിപി) ജനറൽ സെക്രട്ടറിയും മാനവ വിഭവശേഷി വികസന മന്ത്രിയുമായ നാര ലോകേഷ് പറഞ്ഞു. ഏപ്രിൽ 1 ന് കേന്ദ്ര മന്ത്രിസഭ ഭേദഗതി പരിഗണിക്കുമെന്നും തുടർന്ന് ഏപ്രിൽ 2 ന് പാർലമെന്‍റിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തലസ്ഥാന പ്രശ്നവുമായി ബന്ധപ്പെട്ട വർഷങ്ങളുടെ രാഷ്ട്രീയ അനിശ്ചിതത്വത്തിനും കേസുകൾക്കും ശേഷമാണ് അമരാവതി ഒറ്റ തലസ്ഥാനമാകുന്നത്. ആന്ധ്രാപ്രദേശിന്റെ ദീർഘകാല താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള നടപടിയാണിതെന്നും പൂർണ്ണ പിന്തുണ വേണമെന്നും മുഖ്യമന്ത്രി സഭയിലെ എല്ലാ അംഗങ്ങളോടും അഭ്യർത്ഥിച്ചു.
