സായ് തേജയുടെ സംസ്കാരം നാളെയാണ് നടക്കുക. ദില്ലിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഉച്ചയോടെ സായ് തേജയുടെ മൃതദേഹം ബംഗ്ലൂരുവിലെത്തിച്ചു.

ഹൈദരാബാദ്: ഹെലികോപ്റ്റർ ദുരന്തത്തിൽ (Helicopter Crash) മരിച്ച ലാൻസ് നായ്ക് സായ് തേജയുടെ (Lance Naik Sai Teja) കുടുംബത്തിന് ആന്ധ്രപ്രദേശ് സർക്കാർ (Andhrapradesh Government) 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.രണ്ട് കുട്ടികളുടേയും വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുത്തു.മന്ത്രി ആർ രാമചന്ദ്രറെഡ്ഢി സൈനികന്റെ വീട്ടിലെത്തി ചെക്ക് നൽകും.സായ് തേജയുടെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഢി വ്യക്തമാക്കി. നാളെ ചിറ്റൂരിലെ സായ് തേജയുടെ വസതിയിലെത്തി മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഢി അന്ത്യാഞ്ജലി അർപ്പിക്കും.

സായ് തേജയുടെ സംസ്കാരം നാളെയാണ് നടക്കുക. ദില്ലിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഉച്ചയോടെ സായ് തേജയുടെ മൃതദേഹം ബംഗ്ലൂരുവിലെത്തിച്ചു. യെലഹങ്ക എയർബേസിൽ സേനാംഗങ്ങൾ അന്തിമോപചാരം അർപ്പിച്ചു. നാളെ പുലർച്ചെ ആന്ധ്രയിലെ ചിറ്റൂരിലേക്ക് സൈനികവാഹനത്തിൽ മൃതദേഹം കൊണ്ടുപോകും. 

അതേസമയം ഹെലികോപ്ടർ‍ അപകടത്തില്‍ പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങിന്‍റെ നില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസം മുതൽ മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയതിന്റെ പ്രതീക്ഷയിലാണ് ഡോക്ടർമാർ. എന്നാൽ രക്തസമ്മർദത്തിൽ പെട്ടെന്ന് വ്യത്യാസം ഉണ്ടാകുന്നത് ആശങ്കയായിരിക്കുകയാണ്. ക്യാപ്റ്റൻ വരുൺ സിങ്ങിന്റെ കൈകൾക്കും മുഖത്തും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. 80 ശതമാനത്തോളം പൊള്ളലേറ്റ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണ്. വില്ലിങ്ടൺ ആശുപത്രിയിൽ നിന്ന് എയർആംബുലൻസിൽ വ്യാഴാഴ്ചയാണ് ബംഗ്ലൂരുവിലെ വ്യോമസേനയുടെ കമാൻഡ് ആശുപത്രിയിൽ എത്തിച്ചത്.