കൊവിഡ് സ്ഥിരീകരിച്ച ശേഷവും ആളുകളെ കണ്ടുവെന്ന  മാധ്യമ വാർത്തയും അനിൽ വിജ് തള്ളി. കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം പ്രോട്ടോക്കോൾ  പാലിച്ചു. 

ദില്ലി: താൻ ആദ്യ ഡോസ് വാക്സിൻ മാത്രമാണ് സ്വീകരിച്ചതെന്ന് കൊവിഡ് സ്ഥിരീകരിച്ച ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ്. രണ്ടാം ഡോസ് എടുത്ത് 14 ദിവസത്തിന് ശേഷമേ ആന്‍റിബോഡി ഉണ്ടാകു എന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. കൊവിഡ് സ്ഥിരീകരിച്ച ശേഷവും ആളുകളെ കണ്ടുവെന്ന മാധ്യമ വാർത്തയും അനിൽ വിജ് തള്ളി. കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം പ്രോട്ടോക്കോൾ പാലിച്ചു. രോഗം സ്ഥിരീകരിച്ച് അരമണിക്കൂറിനുള്ളിൽ തന്നെ ആശുപത്രിയിൽ പ്രവേശിച്ചെന്നും മന്ത്രി പറഞ്ഞു. 

കൊവാക്സിന്‍ പരീക്ഷണത്തിന് വിധേയനായി രണ്ടാഴ്ച പിന്നിടുമ്പോഴാണ് രോഗ ബാധിതനായെന്ന് മന്ത്രി വെളിപ്പെടുത്തിയത്. നവംബര്‍ 20 ലെ കൊവാക്സിന്‍റെ മൂന്നാംഘട്ട പരീക്ഷണത്തിലാണ് അനില്‍ വിജ് വാക്സിൻ സ്വീകരിച്ചത്. 67 വയസ്സുകാരനായ അനില്‍ വിജ് അംബാലയിലെ സിവില്‍ ആശുപത്രിയിലാണുള്ളത്. ഭാരത് ബയോടെകും ഐസിഎംആറും ചേര്‍ന്നാണ് കൊവാക്സിന്‍ വികസിപ്പിക്കുന്നത്. 

എന്നാല്‍ ആദ്യ വാക്സ്സിൻ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് സ്വീകരിക്കണമെന്നും 28 ദിവസത്തിന് ശേഷമേ വാക്സിന്‍റെ ഫലപ്രാപ്തി വ്യക്തമാകുവെന്നും ഭാരത് ബയോടെക് പ്രതികരിച്ചു. പരീക്ഷണത്തില്‍ പങ്കെടുക്കുന്ന പകുതി പേര്‍ക്ക് മാത്രം യഥാര്‍ത്ഥ വാക്സിൻ നൽകിയാണ് പരീക്ഷണം നടത്തുന്നതെന്നും ഭാരത് ബയോടെക് വിശദീകരിച്ചു.