ബലാത്സംഗത്തിന് ഇരയായെന്ന് സംശയം: ഉത്തർപ്രദേശിൽ വീണ്ടും ബാലികയെ കൊലപ്പെടുത്തി
അലിഗഡ് ജില്ലയിൽ മൂന്ന് വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ദേശീയ തലത്തിൽ തന്നെ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഉത്തർപ്രദേശിൽ വീണ്ടും ബാലിക കൊല്ലപ്പെട്ടിരിക്കുന്നത്
കാൻപുർ: അലിഗഡ് ജില്ലയിൽ മൂന്ന് വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ദേശീയ തലത്തിൽ പ്രതിഷേധം ഉയരുന്നതിനിടെ, ഉത്തർപ്രദേശിൽ വീണ്ടും ബാലിക കൊല്ലപ്പെട്ടു. ബലാത്സംഗത്തിന് ഇരയാക്കിയ ശേഷമാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് സംശയം. ഹാമിർപുർ ജില്ലയിലാണ് പത്ത് വയസ്സുകാരിയായ ദളിത് പെൺകുട്ടിയെ കൊലപ്പെടുത്തിയത്.
അമ്മയ്ക്ക് ഒപ്പം വീടിന് പുറത്ത് കിടന്നുറങ്ങിയ പെൺകുട്ടിയെ ആണ് കാണാതായത്. പിന്നീട് നടത്തിയ തിരച്ചിൽ, ശനിയാഴ്ച രാവിലെ ഗ്രാമത്തിലെ ശ്മശാനത്തിന് സമീപം പെൺകുട്ടിയുടെ നഗ്നമായ മൃതശരീരമാണ് കണ്ടത്. പെൺകുട്ടി ബലാത്സംഗത്തിന് ഇരയായോ എന്ന കാര്യത്തിൽ വൈദ്യപരിശോധന വേണമെന്ന് നിർദ്ദേശിച്ചിരിക്കുകയാണ് പൊലീസ്.
സംസ്ഥാന പൊലീസ് സേന അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് കേസ് അന്വേഷിക്കുന്നത്. പെൺകുട്ടിയുടെ മൃതദേഹത്തിൽ നടത്തുന്ന പോസ്റ്റുമോർട്ടം പരിശോധന പൂർണ്ണമായും വീഡിയോ എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം മൃതശരീരം പൊലീസിന് വിട്ടുകൊടുക്കാൻ മടിച്ച ആൾക്കൂട്ടം പിന്നീടിതിന് സമ്മതിച്ചു.