ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ സ്വദേശിയായ പൂല ആന്‍റണി 2021 ലാണ് ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പായി നിയമിതനായത്. 

ദില്ലി: ഹൈദരാബാദ് ആർച്ച് ബിഷപ്പ് ആന്‍റണി പൂലയെ (Anthony Poola) ഫ്രാൻസിസ് മാർപാപ്പ കർദ്ദിനാളായി തിരഞ്ഞെടുത്തു. ദളിത് സമുദായത്തില്‍ നിന്ന് കര്‍ദ്ദിനാളായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനാണ് പൂല ആന്‍റണി. ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ സ്വദേശിയായ പൂല ആന്‍റണി 2021 ലാണ് ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പായി നിയമിതനായത്. തെലങ്കാന കത്തോലിക് ബിഷപ്പ്സ് കോണ്‍ഫ്രന്‍സിന്‍റെ ട്രഷററായും , കത്തോലിക് യുവജന കമ്മീഷന്‍റെയും പട്ടികജാതി കമ്മീഷന്‍റെയും ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗോവ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പെ നേരി അന്‍റോണിയോ സെബാസ്‌റ്റോ ഡി റൊസാരിയോ ഫെറാവോയെയും കര്‍ദിനാളായി തിരഞ്ഞെടുത്തു. ഇവരടക്കം 21 പുതിയ കര്‍ദിനാള്‍ മാരെ മാര്‍പ്പാപ്പ തിരഞ്ഞെടുത്തു.

പി സി ജോര്‍ജിനെതിരായ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍റെ പ്രസ്താവന വ്യക്തിപരം, സഭാ നിലപാടല്ലെന്ന് ഓര്‍ത്തഡോക്സ് സഭ

കൊച്ചി: ജനപക്ഷം നേതാവ് പി സി ജോർജിനെതിരായ (P C George) തൃശ്ശൂര്‍ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തോസിന്‍റെ പ്രസ്താവന വ്യക്തിപരമെന്ന് ഓര്‍ത്തഡോക്സ് സഭ. മാര്‍ മിലിത്തോസ് പറഞ്ഞത് സഭയുടെ ഔദ്യോഗിക നിലപാടല്ലെന്നാണ് വിശദീകരണം. പി സി ജോർജിനെ ക്രൈസ്തവരുടെ പ്രതിനിധിയായി കാണാനാകില്ലെന്നായിരുന്നു ഓർത്തഡോക്സ്‌ സഭ തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തോസ് പറഞ്ഞത്. ക്രിസ്ത്യാനികളുടെ കാര്യം നോക്കാൻ ജോർജിനെ ഏൽപ്പിച്ചിട്ടില്ല. ജോർജ് ക്രിസ്ത്യാനികളുടെ ചാമ്പ്യനാകേണ്ട. കോൺഗ്രസും ഇടതുപക്ഷവും എടുക്കാത്തത് കൊണ്ട് ബിജെപിയിൽ പോകാതെ ജോർജിന് നിവൃത്തിയില്ലെന്നും മാർ മിലിത്തോസ് രാവിലെ പറഞ്ഞിരുന്നു. 

നർകോടിക് ജിഹാദ്, ലവ് ജിഹാദ് എന്നീ വിഷയങ്ങൾ കേരളത്തിലെ ചില കത്തോലിക്ക സഭ നേതാക്കൾ ഉന്നയിക്കുന്നതിന് പിന്നിൽ അവരുടെ വ്യക്തി താല്‍പ്പര്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിശ്വാസികളാണ് സഭാ നേതൃത്വത്തെ തിരുത്തേണ്ടത്. ഭാരതത്തെ മുഴുവനായി കാണുന്ന ആർക്കും സംഘ പരിവാറിനൊപ്പം നിൽക്കാൻ കഴിയില്ലെന്നുമാണ് യൂഹാനോൻ മാർ മിലിത്തോസ് പറഞ്ഞത്.