ഇടതുസംഘടനയായ കെഎസ്ടിഎയുടെ ഭാഗമായുള്ള സംഘടനയാണ് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ. സുപ്രീം കോടതി നിർദേശപ്രകാരമുള്ള സത്യവാങ്മൂലവും സർക്കാർ സമർപ്പിച്ചിട്ടില്ലെന്നും സംഘടനയുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു.
ദില്ലി: സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാനസർക്കാരിനെതിരെ വാദവുമായി സുപ്രീംകോടതിയിൽ ഇടതുസംഘടന. കേന്ദ്ര സർക്കാർ എസ്എസ്എ ഫണ്ട് നൽകിയിട്ടും തുടർനടപടിയില്ലെന്നും അധ്യാപകരുടെ സ്ഥിര നിയമനവുമായി ബന്ധപ്പെട്ട് കേരളസർക്കാർ ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്ന് ഹർജിക്കാരായ കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ കോടതിയെ അറിയിച്ചു. ഇടതുസംഘടനയായ കെഎസ്ടിഎയുടെ ഭാഗമായുള്ള സംഘടനയാണ് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ. സുപ്രീം കോടതി നിർദേശപ്രകാരമുള്ള സത്യവാങ്മൂലവും സർക്കാർ സമർപ്പിച്ചിട്ടില്ലെന്നും സംഘടനയുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു.
കഴിഞ്ഞ ഒക്ടോബറിൽ ഈ കേസ് പരിഗണിക്കവേ രണ്ടു വർഷമായി എസ്‌എസ്‌കെ ഫണ്ട് ഉൾപ്പെടെ കുടിശിക ആയതിനാൽ സ്‌പെഷൽ എഡ്യൂക്കേറ്റർമാരുടെ നിയമനവും പ്രതിസന്ധിയിലാണെന്നാണ് സംസ്ഥാനം വാദിച്ചത്. ഇതിൽ കേന്ദ്രത്തിന്റെ വിശദീകരണം കോടതി തേടി. തുടർന്ന നവംബറിൽ തുക ഉടൻ നൽകുമെന്ന് കേന്ദ്രസർക്കാർ കോടതിക്ക് ഉറപ്പ് നൽകി. ഇതിന് പിന്നാലെ ആദ്യഘട്ട ഗഡു നൽകുകയും ചെയ്തിരുന്നു. നിയമനത്തിനായി സ്വീകരിച്ച നടപടികൾ ജനുവരി 31ന് മുൻപ് അറിയിക്കാനായിരുന്നു കോടതി അന്ന് നിർദേശിച്ചത്.
