Army Helicopter Crash : പൈലറ്റിനും കോ പൈലറ്റിനും വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ശ്രീനഗര്‍: ജമ്മുകശ്മീരിൽ (Jammu and Kashmir) സൈനിക ഹെലികോപ്റ്റർ തകർന്ന് വീണു (Army helicopter crashed). ഗുറേസ് സെക്ടറിലാണ് ഇന്ത്യന്‍ ആര്‍മിയുടെ ചീറ്റ ഹെലികോപ്ടര്‍ തകര്‍ന്നത്. പൈലെറ്റും കോ പൈലെറ്റും സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. പൈലറ്റിനും കോ പൈലറ്റിനും വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകട കാരണം എന്താണ് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല. മോശം കാലാവസ്ഥ ആയിരുന്നെന്നും ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
വര്‍ക്കല തീപ്പിടിത്തം: തീരാവേദനയിൽ നാട്; തീപ്പിടിത്തം പുനരാവിഷ്ക്കരിച്ച് അന്വേഷണ സംഘം
തിരുവനന്തപുരം: വർക്കലയിൽ വീടിന് തീപ്പിടിച്ച് അഞ്ചുപേര്‍ മരിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു. അന്വേഷണ സംഘം തീപ്പിടിത്തം പുനരാവിഷ്ക്കരിച്ചു. പൊലീസും ഇലക്ട്രിക്കൽ ഇൻ പെക്ടറേറ്റ് ഉദ്യോഗസ്ഥരും ഫൊറൻസിക്കും ചേർന്നാണ് ഇന്നലെ രാത്രി തീപ്പിടിത്തം പുനരാവിഷ്കരിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ തീ പടരുന്നത് കാണുന്ന ദൃശ്യങ്ങളാണ് പുനരാവിഷ്ക്കരിച്ചത്. സിസിടിവിയിൽ കാണുന്നത് തീപ്പിടിത്തത്തിന്‍റെ പ്രതിഫലനമെന്ന് വിദഗ്ധ സംഘം പറയുന്നു.
തീ പടർന്നത് കാർ പോർച്ചിൽ നിന്നോ വീട്ടിനുള്ളിൽ നിന്നോ ആകാമെന്നാണ് നിഗമനം. തീ പൊരിയുണ്ടാവുകയും പടരുകയും ചെയ്യുന്നതായി സിസിടിവിയിൽ കാണുന്നത് വെട്ടം മതിലിൽ പതിച്ചതിന്‍റെ പ്രതിഫലനമാണെന്ന് പൊലീസ് പറയുന്നു. തീ പടർന്നതിന്‍റെ ഉറവിടം കണ്ടെത്താൻ ഫൊറൻസിക് ഫലമെത്തണം. ഹാർഡ് ഡിസ്ക്ക് കത്തി നശിച്ചതിനാൽ ദൃശ്യങ്ങൾ വീണ്ടെടുക്കാനായില്ല. കത്തിയ ഹാർഡ് ഡിസ്ക്കിലെ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ സി ഡാക്കിന്‍റെ സഹായം തേടുമെന്നും പൊലീസ് അറിയിച്ചു. മരിച്ചവരുടെ ഫോണുകളിൽ നിന്നും സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. തീപിടുത്തത്തിൽ വീട്ടുടമസ്ഥൻ പ്രതാപന്‍റെ ഭാര്യ ഷേർളി, മരുമകൾ അഭിരാമി, മകൻ അഖിൻ, എട്ട് മാസം പ്രായമായ കൊച്ചുമകൻ എന്നിവരാണ് മരിച്ചത്.
