അശോക സർവകലാശാലയിലെ പ്രൊഫസറുടെ അറസ്റ്റിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പ്രൊഫസർ അലി ഖാന്റെ മനുഷ്യാവകാശം ലംഘിച്ചതായി കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു.
ദില്ലി: ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ അശോക സർവകലാശാലയിലെ പ്രൊഫസറെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പ്രൊഫസർ അലി ഖാന്റെ മനുഷ്യാവകാശം ലംഘിച്ചതായി കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. ഹരിയാന സർക്കാരിനും ഡിജിപിക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി.
അതേ സമയം, പ്രൊഫസർ അലിഖാന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. യുദ്ധവിരുദ്ധമായ സന്ദേശമാണ് അലിഖാൻ്റെ പോസ്റ്റിലുള്ളതെന്ന് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. എന്നാൽ ഒരു വിഭാഗത്തിന് അധിക്ഷേപകരമായ ചില ധ്വനികൾ പോസ്റ്റിലുള്ളതായി തോന്നുന്നുവെന്ന് കോടതി നീരീക്ഷിച്ചു. ഈ സാഹചര്യത്തിൽ അന്വേഷണത്തിന് കോടതി സ്റ്റേ നൽകിയില്ല.
പകരം മൂന്നംഗ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിക്കാൻ ഹരിയാന സർക്കാരിന് നിർദ്ദേശം നൽകി. ഹരിയാന, ദില്ലി സംസ്ഥാനങ്ങൾക്ക് പുറത്തുള്ള പൊലീസ് ഉദ്യോഗസ്ഥരാകണം കേസ് അന്വേഷിക്കേണ്ടത്.24 മണിക്കൂറിനുള്ളിൽ പ്രത്യേക സംഘത്തെ നിയോഗിക്കാനും കോടതി ഉത്തരവിട്ടു.
ഹർജിയിൽ ഹരിയാന സർക്കാർ ഉൾപ്പെടെ എതിർകക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. അന്വേഷണത്തിന് സ്റ്റേ ഇല്ലെന്ന് വ്യക്തമാക്കിയ കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. അലിഖാന്റെ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അന്വേഷണവുമായി പൂർണമായി സഹകരിക്കണം, നിലവിലെ സാഹചര്യത്തിൽ ഇക്കാര്യങ്ങൾ ഉൾപ്പെട്ട പുതിയ ലേഖനങ്ങൾ എഴുതാനോ ഓൺലൈനിൽ പോസ്റ്റ് ചെയ്യാനോ പാടില്ലെന്നും കോടതിനിർദ്ദേശിച്ചു. പ്രൊഫസർക്കെതിരെ മറ്റ് നടപടികൾ എടുക്കരുതെന്നും അശോക സർവകലാശാലയ്ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.



