തന്നെ കള്ളക്കേസിൽ കുടുക്കിയതാണ്, യുപി പൊലീസിൽ വിശ്വാസമില്ലെന്ന് ഡോ കഫീൽ ഖാൻ
പൗരത്വ നിയമ ഭേദതഗതിക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചാണ് ഡോ കഫീൽ ഖാനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ഇന്നലെ ചെയ്തത്.
മുംബൈ: തന്നെ പൊലീസ് കള്ളക്കേസിൽ കുടുക്കിയതാണെന്ന് ഡോ കഫീൽ ഖാൻ. യുപി പൊലീസിൽ തനിക്ക് വിശ്വാസമില്ലെന്നും കോടതിയിലേക്ക് കൊണ്ട് പോകുന്നത് വഴി കഫിൽ ഖാൻ മാധ്യമങ്ങളോട് പറഞ്ഞു. പൗരത്വ നിയമ ഭേദതഗതിക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചാണ് ഡോ കഫീൽ ഖാനെ ഉത്തർപ്രദേശ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
മുംബൈയിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയപ്പോളാണ് കഫീൽ ഖാന്‍ അറസ്റ്റിലായത്. പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരത്തിന്‍റെ ഭാഗമായി കഴിഞ്ഞ ഡിസംബറിൽ അലിഗഢിൽ നടത്തിയ പ്രസംഗത്തിന്‍റെ പേരിലാണ് അറസ്റ്റ്. മതവിദ്വേഷം വളർത്തുന്ന രീതിയിലുള്ള പരാമർശം കഫീൽ ഖാൻ നടത്തിയെന്നാണ് യുപി പൊലീസിന്‍റെ ആരോപണം.
ഉത്തർപ്രദേശിലെ ഗോരക്പൂർ ബിആർഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്‌സിജൻ ലഭിക്കാതെ കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ കഫീൽ ഖാനെ പ്രതിയാക്കിയ യോഗി ആദിത്യനാഥ് സർക്കാരിന്‍റെ നടപടി വലിയ വിവാദമായിരുന്നു. സംഭവത്തില്‍ ഒമ്പത് മാസത്തെ ജയില്‍ വാസവും രണ്ട് വര്‍ഷം സസ്പെന്‍ഷനും അനുഭവിച്ചശേഷമാണ് കഫീല്‍ ഖാന് ക്ലീന്‍ ചിറ്റ് ലഭിച്ചത്.
ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 2017 ഓഗസ്റ്റ് 10 നാണ് 60 കുഞ്ഞുങ്ങൾ ശ്വാസം കിട്ടാതെ മരിച്ചത്. ആശുപത്രിയിൽ ഓക്സിജന്‍ കുറവാണെന്ന കാര്യം കഫീല്‍ ഖാൻ അറിയിക്കാതിരുന്നതാണ് കുട്ടികളുടെ കൂട്ടമരണത്തിന് കാരണമായതെന്ന് ആരോപിച്ചാണ് പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം അന്ന് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്.
പിന്നാലെ എഇഎസ് വാർഡിന്‍റെ നോഡൽ ഓഫീസറായിരുന്ന കഫീൽ ഖാനെ സർക്കാർ സസ്പെൻഡ് ചെയ്തു. കേസില്‍ മൂന്നാം പ്രതിയാക്കപ്പെട്ട കഫീല്‍ ഖാന് എട്ടു മാസത്തെ തടവ് ശിക്ഷയ്ക്ക് ശേഷമാണ് അലഹബാദ് ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചത് പോലും. ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം നിലച്ചതാണ് കുട്ടികളുടെ കൂട്ടമരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇത് നിഷേധിച്ചു. മസ്തിഷ്‌കജ്വരം കൂടുതലായി പിടിപെടുന്ന മേഖലയാണ് ഗൊരഖ്പൂരെന്നും ഇതിനാലാണ് ഇവിടെ മരണം സംഭവിച്ചതെന്നുമായിരുന്നു സർക്കാരിന്‍റെ വാദം.
കഫീൽ ഖാൻ 54 മണിക്കൂറിനുള്ളിൽ 500 ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചിരുന്നുവെന്നും ഡോക്ടർക്കെതിരെ ഉന്നയിച്ച ആരോപണം നിലനിൽക്കുന്നതല്ലെന്നും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ അച്ചടക്കമില്ലായ്മയും അഴിമതിയും ആരോപിച്ച് കഫീല്‍ ഖാനെതിരെ യോഗി സർക്കാർ പുതിയ അന്വേഷണത്തിന് ഉത്തരവിട്ടിരിന്നു.
കേസിൽ യുപി ആരോഗ്യമന്ത്രിയടക്കമുള്ളവരാണ് യഥാർത്ഥ കുറ്റവാളികളെന്നും ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഡോ കഫീൽ ഖാൻ നേരത്തെ തന്നെ ആരോപിച്ചിരുന്നു. തന്‍റെ സസ്പെൻഷൻ പിൻവലിക്കുമെന്ന് വിശ്വാസമില്ലെന്നും അവർ മറ്റു കേസുകളിൽ കുടുക്കി ജയിലിലടക്കുമെന്നും കഫീൽ ഖാൻ ആശങ്ക പ്രകടിപ്പിച്ചിരുന്നതാണ്.