അരുന്ധതി സ്വർണ പദ്ധതി: വിവാഹത്തിന് പത്ത് ഗ്രാം സ്വർണം നൽകാനൊരുങ്ങി അസം സർക്കാർ
അരുന്ധതി സ്വർണ്ണ പദ്ധതി എന്ന് പേരിട്ടിരിക്കുന്ന പദ്ധതി 2020 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. സംസ്ഥാനത്തെ നവവധുക്കൾക്ക് പത്ത് ഗ്രാം സ്വർണ്ണമാണ് വിവാഹസമ്മാനമായി ഈ പദ്ധതി വഴി നൽകാനൊരുങ്ങുന്നത്.
അസം: ബാലവിവാഹം തടയുന്നതിനും വിവാഹ രജിസ്ട്രേഷനെ പ്രോത്സാഹിക്കുന്നതിനും വേണ്ടി പുതിയ പദ്ധതി ആവിഷ്കരിക്കാനൊരുങ്ങി അസം സർക്കാർ. അരുന്ധതി സ്വർണ്ണ പദ്ധതി എന്ന് പേരിട്ടിരിക്കുന്ന പദ്ധതി 2020 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. സംസ്ഥാനത്തെ നവവധുക്കൾക്ക് പത്ത് ഗ്രാം സ്വർണ്ണമാണ് വിവാഹസമ്മാനമായി ഈ പദ്ധതി വഴി നൽകാനൊരുങ്ങുന്നത്. പത്തുഗ്രാം സ്വര്‍ണത്തിന്റെ വിലയായ 30,000 രൂപ വധുവിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കും. ഈ തുക മറ്റുആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ല. പ്രതിവര്‍ഷം 800 കോടി രൂപ സര്‍ക്കാരിന് ഇതിനായി ചെലവുവരുമെന്നാണ് കണക്കുകൂട്ടല്‍. വിവാഹം രജിസ്റ്റർ ചെയ്യുന്ന സമയത്ത് സ്വർണ്ണം വാങ്ങിയതിന്റെ രസീത് രജിസ്ട്രാർക്ക് സമർപ്പിക്കണം.
സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് അസം ധനകാര്യ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചു. വിവാഹ രജിസ്‌ട്രേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിനും പ്രായപൂര്‍ത്തിയാകും മുമ്പെയുള്ള വിവാഹം തടയാനും വേണ്ടിയാണ് ഈ പദ്ധതിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. 'ഇത് ഒരു മതേതര പദ്ധതിയാണ്. സ്വര്‍ണം നേരിട്ട് വധുവിന് നല്‍കില്ല. രജിസ്‌ട്രേഷനും, വെരിഫിക്കേഷനും ശേഷം പെണ്‍കുട്ടിയുടെ ബാങ്ക് അക്കൗണ്ടില്‍ 30,000 രൂപ നിക്ഷേപിക്കും. വധുവിനും വരനും യഥാക്രമം 18, 21 വയസ്സ് തികഞ്ഞെങ്കിൽ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ എന്നും മന്ത്രി അറിയിച്ചു.1954 ലെ പ്രത്യേക വിവാഹനിയമ പ്രകാരമാണ് വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ടത്.