പ്രതിപക്ഷ സഖ്യം: അരവിന്ദ് കെജ്രിവാളും നീക്കം നടത്തിയതായി വിവരം; ചർച്ചകൾക്കായി 7 മുഖ്യമന്ത്രിമാർക്ക് കത്ത്
മമത, സ്റ്റാലിൻ, ഹേമന്ത് സോറൻ, ചന്ദ്രശേഖർ റാവു തുടങ്ങിയവരേയും ക്ഷണിച്ചു.
ദില്ലി: പ്രതിപക്ഷ സഖ്യത്തിനായി അരവിന്ദ് കെജ്രിവാളും നീക്കം നടത്തിയതായി വിവരം. സഖ്യരൂപീകരണ ചർച്ചകൾക്കായി 7 മുഖ്യമന്ത്രിമാർക്ക് കത്തയച്ചു. പിണറായി വിജയൻ അടക്കമുള്ളവർക്കാണ് കത്തയച്ചത്. മമത, സ്റ്റാലിൻ, ഹേമന്ത് സോറൻ, ചന്ദ്രശേഖർ റാവു തുടങ്ങിയവരേയും ക്ഷണിച്ചു. കത്തയച്ചത് ഫെബ്രുവരി അഞ്ചിനെന്ന് റിപ്പോർട്ട്. പലരും അസൗകര്യമറിയിച്ചതിനെ തുടർന്ന് ശനിയാഴ്ച നടക്കേണ്ടിയിരുന്ന യോഗം ചേർന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.
അതേ സമയം, കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്തി പ്രതിപക്ഷ സഖ്യനീക്കത്തിന് കരുക്കള്‍ നീക്കി തൃണമൂല്‍ കോണ്‍ഗ്രസ്. അഖിലേഷ് യാദവുമായി ചര്‍ച്ച നടത്തിയ മമത ബാനര്‍ജി വ്യാഴാഴ്ച നവീന്‍ പട് നായിക്കിനെ കാണും. അദാനിക്കെതിരായ നീക്കത്തില്‍ സഹകരിക്കുന്ന പാര്‍ട്ടികളെ ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം.
പ്ലീനറി സമ്മേളനത്തിലൂടെ കോണ്‍ഗ്രസ് ഉന്നമിട്ട പ്രതിപക്ഷ സഖ്യനീക്കത്തെ കടത്തി വെട്ടാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്ത്. ബിജെപിയും കോണ്‍ഗ്രസും തുല്യ എതിരാളികളാണെന്ന പ്രഖ്യാപനത്തിന് പിന്നാലെ മറ്റ് കക്ഷികളുമായി തുറന്ന ചര്‍ച്ചക്ക് മമത ബാനര്‍ജി ഇറങ്ങുന്നു. കഴിഞ്ഞ ദിവസം ബംഗാളില്‍ മമതയുമായി കൂടിക്കാഴ്ച നടത്തിയ അഖിലേഷ് യാദവ് പങ്കുവച്ചതും മമതയുടെ നിലപാട് തന്നെ.
കോണ്‍ഗ്രസുമായി സഖ്യത്തിനില്ല. വരുന്ന ലോക് സഭ തെരഞ്ഞെെടുപ്പില്‍ അമേത്തിയില്‍ സമാജ് വാദി പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്ന അഖിലേഷിന്‍റെ പ്രഖ്യാപനം ഈ നീക്കത്തിന്‍റെ മുന്‍കൂട്ടിയുള്ള സൂചനയാണ്. ഒന്നിച്ച് നീങ്ങാമെന്ന സന്ദേശം അഖിലേഷില്‍ നിന്ന് കിട്ടിയ മമത നവീന്‍ പട്നായിക്കിലൂടെ ബിജു ജനതാദളിന്‍റെയും പിന്തുണ ഉറപ്പിക്കാനുള്ള നീക്കത്തിലാണ്.