അയോധ്യയിൽ രാമക്ഷേത്ര ദർശനം നടത്തി അരവിന്ദ് കെജ്രിവാൾ, സൗജന്യ തീർത്ഥാടന പദ്ധതിയിൽ ഉൾപ്പെടുത്തും
ആം ആദ്മി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ അയോധ്യയിലെത്തി ദർശനം നടത്തി. പ്രാർത്ഥനയ്ക്ക് ശേഷം അയോധ്യയെ ദില്ലിയുടെ സൌജന്യ തീർത്ഥാടന പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും പ്രഖ്യാപിച്ചു
ദില്ലി: ആം ആദ്മി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ അയോധ്യയിലെത്തി ദർശനം നടത്തി. പ്രാർത്ഥനയ്ക്ക് ശേഷം അയോധ്യയെ ദില്ലിയുടെ സൌജന്യ തീർത്ഥാടന പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും പ്രഖ്യാപിച്ചു. അയോധ്യയിലെ ഹനുമാൻ ഗഢി ക്ഷേത്രത്തിലും അദ്ദേഹം സന്ദർശിച്ചു.
'എനിക്ക് രാമക്ഷേത്രത്തിൽ തൊഴാനുള്ള ഭാഗ്യം ലഭിച്ചു. എല്ലാവർക്കും ഇതിന് അവസരം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു. എന്റെ കഴിവിനനുസരിച്ച് ജനങ്ങൾക്ക് ഇവിടെ ദർശനം നൽകുന്നതിനുള്ള അവസരം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാവർക്കും സന്തോഷം ഉള്ള ജീവിതത്തിനായി ഞാൻ രാമനോട് പ്രാർത്ഥിച്ചു. കൊവിഡ് മഹാമാരിയുടെ വ്യാപനം അവസാനിച്ച് മികച്ച വികസനമുള്ള നാളെയുടെ നാളുകൾക്കായും പ്രാർത്ഥിച്ചു.
ക്ഷേത്ര സന്ദർശനത്തിന് ശേഷം ജയ് ശ്രീറാം ചേർത്തുള്ള ട്വീറ്റും കെജ്രിവാൾ പങ്കുവെച്ചിട്ടുണ്ട്. ബുധനാഴ്ച രാമ ജന്മഭൂമി തീർഥാടന പദ്ധതി ചർച്ച ചെയ്യാൻ പ്രത്യേക കാബിനറ്റ് യോഗം വിളിക്കും. ഇപ്പോൾ എല്ലാവർക്കും രാമക്ഷേത്രം സന്ദർശിക്കാം. എന്നാൽ സർക്കാർ പദ്ധതിയിൽ സൌജന്യമായി ശീതീകരിച്ച ട്രെയിനിൽ ശീതീകരിച്ച ഹോട്ടലിൽ താമസിച്ച് സൌജന്യമായി ക്ഷേത്ര സന്ദർശനം നടത്താനാണ് സർക്കാർ അവസരമൊരുക്കുക എന്നും കെജ്രിവാൾ അറിയിച്ചു