ബിഹാർ ജനതക്ക് നന്ദിയറിയിച്ച് ഒവൈസി, നിർണായക തീരുമാനം അന്തിമഫലം വന്നശേഷമെന്നും പ്രതികരണം
ബിഹാറിൽ മൂന്ന് സീറ്റുകളിൽ വിജയിച്ച എഐഎംഐഎം രണ്ട് സീറ്റുകളിൽ മുന്നേറ്റം തുടരുകയാണ്. ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കാൻ സാധിച്ചതാണ് നിർണായക വിജയത്തിലേക്ക് എഐഎംഐഎമ്മിനെ എത്തിച്ചത്.
പറ്റ്ന: നിയമസഭാ തെരഞ്ഞെടുപ്പിൽ ഒപ്പം നിന്ന ബിഹാറിലെ ജനങ്ങൾക്ക് നന്ദിയറിയിച്ച് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീന്‍ ഒവൈസി. ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കുമെന്ന് ഒവൈസി പ്രതികരിച്ചു. ആർജെഡി ഉൾപ്പെട്ട മഹാസഖ്യം സർക്കാർ ഉണ്ടാക്കാൻ ക്ഷണിച്ചാൽ ഒപ്പം ചേരുമോ എന്ന ചോദ്യത്തിന് ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം മാത്രമേ തീരുമാനം എടുക്കൂവെന്നും ഒവൈസി വ്യക്തമാക്കി.
ബിഹാറിൽ ഇഞ്ചോടിഞ്ച് പോരാട്ടം; കേവലഭൂരിപക്ഷം തിരിച്ച് പിടിച്ച് എൻഡിഎ, പ്രതീക്ഷയോടെ മഹാസഖ്യം
ബിഹാറിൽ മൂന്ന് സീറ്റുകളിൽ വിജയിച്ച എഐഎംഐഎം രണ്ട് സീറ്റുകളിൽ മുന്നേറ്റം തുടരുകയാണ്. ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കാൻ സാധിച്ചതാണ് നിർണായക വിജയത്തിലേക്ക് എഐഎംഐഎമ്മിനെ എത്തിച്ചത്. ന്യൂനപക്ഷ കേന്ദ്രീകൃത മണ്ഡലങ്ങളിൽ മഹാസഖ്യത്തിനായി കോൺഗ്രസായിരുന്നു മത്സരിച്ചത്. കോൺഗ്രസിനൊപ്പം നിൽക്കാതെ ന്യൂനപക്ഷ വിഭാഗങ്ങൾ ഒവൈസിയെ പിന്തുണച്ചെന്നത് ബിഹാറിൽ ഒരു പുതിയ മുന്നേറ്റത്തിന് തുടക്കം കുറിക്കുകയാണ്.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 86% വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ലീഡ് നില വീണ്ടും മാറി മറിയുയാണ്. ഒടുവിലെ കണക്കുകൾ പ്രകാരം എൻഡിഎ 123 സീറ്റുകളിലും മഹാസഖ്യം 113 സീറ്റുകളിലും മറ്റുള്ളവർ 7 സീറ്റുകളിലും മുന്നേറ്റം തുടരുകയാണ്. നേരിയ ഭൂരിപക്ഷത്തിലാണ് ലീഡിംഗ്. അട്ടിമറി ശ്രമം നടക്കുന്നതായി ആര്‍ജെഡിയും കോൺഗ്രസും സിപിഐഎംഎല്ലും ആരോപിച്ചു.
പന്ത്രണ്ട് സീറ്റുകളിലാണ് ആര്‍ജെഡി അട്ടിമറി ശ്രമം ആരോപിക്കുന്നത്. റിട്ടേണിംഗ് ഓഫീസർമാരെ ഭീഷണിപ്പെടുത്തുന്നതായും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും ആർജെഡി വ്യക്തമാക്കിയിട്ടുണ്ട്. സമാന ആരോപണവുമായി രംഗത്തെത്തിയ കോൺഗ്രസ്, വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് തെര.കമ്മീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്നും ആരോപിച്ചു.