സബർമതി ആശ്രമം പൊളിച്ച് മ്യൂസിയം പണിയാനുള്ള നീക്കം ഞെട്ടിക്കുന്നതെന്ന് അശോക് ഗെഹ്ലോട്ട്
സബർമതി ആശ്രമ നവീകരണ പദ്ധതിയിൽ നിന്ന് ഗുജറാത്ത് സർക്കാർ പിന്നോട്ട് പോകണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. അഹമ്മദാബാദിലെ സബർമതി തീരത്തെ ആശ്രമം പൊളിച്ച് മ്യൂസിയം പണിയാനുള്ള ഗുജറാത്ത് സർക്കാർ നീക്കം ഞെട്ടലുണ്ടാക്കുന്നതാണ്.
ദില്ലി: സബർമതി ആശ്രമ നവീകരണ പദ്ധതിയിൽ നിന്ന് ഗുജറാത്ത് സർക്കാർ പിന്നോട്ട് പോകണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. അഹമ്മദാബാദിലെ സബർമതി തീരത്തെ ആശ്രമം പൊളിച്ച് മ്യൂസിയം പണിയാനുള്ള ഗുജറാത്ത് സർക്കാർ നീക്കം ഞെട്ടലുണ്ടാക്കുന്നതാണ്. ഈ പദ്ധതിയിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
രാജ്യത്തിന്റെ പൈതൃകവും പാരമ്പര്യവും തകര്‍ക്കാന്‍ ശ്രമിക്കുന്നവർക്ക് വരുന്ന തലമുറ മാപ്പു തരില്ലെന്നും പദ്ധതിയിൽ പുനരാലോചന നടത്താൻ മോദി തയ്യാറാകണമെന്നും ഗെഹ്‌ലോട്ട് കുറിക്കുന്നു. ആശ്രമത്തിൽ സന്ദർശകഞ എത്തുന്നത് ഗാന്ധിജി നയിച്ച ലളിതജീവിത്തെ കുറിച്ച് മനസിലാക്കാനാണ്. സോഹദര്യവും ലാളിത്യവും നിറഞ്ഞുനിൽക്കുന്ന മണ്ണിൽ കൂറ്റൻ കെട്ടിടങ്ങൾ കാണാനല്ല സന്ദർശകർ വരുന്നത്. ആശ്രമത്തിന്റെ നവീകരണം രാഷ്ട്രപിതാവിനോടുള്ള അനാദരവാണ്.
ഗാന്ധിയൻ ആദർശങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഇടങ്ങളിൽ മാറ്റം വരുത്തുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 1917 മുതൽ 1930 വരെ 13 വർഷത്തോളം ഗാന്ധിജി ജീവിച്ച ആശ്രമമാണ് സബർമതി. സബർമതി ആശ്രമ നവകരണത്തിന് 1200 കോടി രൂപയാണ് ഗുജറാത്ത് സർക്കാർ അനുവദിച്ചിരിക്കുന്നത്. ആശ്രമ നവീകരണത്തിനെതിരെ നേരത്തെയും നിരവധി പേർ രംഗത്തെത്തിയിരുന്നു.