അസമിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാനാവാത്ത സ്ഥിതിയെന്ന് ബിജെപി എംഎൽഎമാർ; മുഖ്യമന്ത്രിയെ കണ്ടു
- അസമിലെ ഇന്റര്‍നെറ്റ് നിരോധനം നീക്കണമെന്ന് ഇന്നലെ ഗുവാഹത്തി ഹൈക്കോടതി
- ഡിസംബര്‍ 11നായിരുന്നു ഇന്റർനെറ്റ് വിലക്കിയത്. ഇന്നലെ വൈകിട്ടാണ് നിരോധനം പിൻവലിച്ചത്.
ഗുവാഹത്തി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് അസമിൽ ജനങ്ങളുടെ കടുത്ത സമ്മർദ്ദത്തിലാണ് ബിജെപി എംഎൽഎമാർ ഉള്ളത്. തങ്ങൾക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണെന്നാണ് 15 എംഎൽഎമാർ മുഖ്യമന്ത്രി സർബാനന്ദ സോനാവാളിനെ അറിയിച്ചത്. ജനരോഷം പരിഹരിക്കാൻ നടപടി വേണമെന്ന് ഇവർ ആവശ്യപ്പെട്ടു. അക്രമികൾക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് സോനാവാൾ പറഞ്ഞു.
ബംഗ്ലാദേശിൽ നിന്ന് കുടിയേറുന്ന ആർക്കും പൗരത്വം നൽകരുതെന്നാണ് ഇവിടെ ജനങ്ങളുടെ ആവശ്യം. പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ വൻ പ്രക്ഷോഭമാണ് സംസ്ഥാനത്തുണ്ടായത്. ഇതേത്തുടർന്ന് പ്രഖ്യാപിച്ച ഇന്റർനെറ്റ് നിരോധനം നീക്കി. ഡിസംബര്‍ 11നായിരുന്നു ഇന്റർനെറ്റ് വിലക്കിയത്. ഇന്നലെ വൈകിട്ടാണ് നിരോധനം പിൻവലിച്ചത്.
അസമിലെ ഇന്റര്‍നെറ്റ് നിരോധനം നീക്കണമെന്ന് ഇന്നലെ ഗുവാഹത്തി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ഇന്‍റര്‍നെറ്റ് പുനസ്ഥാപിക്കാനായിരുന്നു കോടതി ഉത്തരവ്. ഇതിനു പിന്നാലെ സംസ്ഥാനത്ത് പലയിടത്തും ബ്രോഡ്ബാൻഡ് സേവനം ലഭിച്ചു തുടങ്ങിയിരുന്നു.