'രാഹുൽ താടി വടിച്ചാൽ നെഹ്റുവാകും,മുഖത്തിന് സദ്ദാം ഹുസൈന്‍റേതുമായുള്ള സാമ്യമാണ് പറഞ്ഞത്' ഹിമന്ത ബിശ്വ ശർമ
രാഹുലിന്‍റെ രൂപത്തെ കുറിച്ച് താൻ ഒന്നും പറഞ്ഞിട്ടില്ല.സദ്ദാം ഹുസൈനുമായുളള താരതമ്യം വിവാദമായ സാഹചര്യത്തില്‍ വിശദീകരണവുമായി അസം മുഖ്യമന്ത്രി
രാഹുൽ ഗാന്ധിയെ, മുൻ ഇറാഖ് പ്രസിഡന്‍റ് സദ്ദാം ഹുസൈനോട് താരതമ്യം ചെയ്ത് വിവാദ പ്രസ്താവന നടത്തിയ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ വിശദീകരണവുമായി രംഗത്ത്.രാഹുൽ താടി വടിച്ചാൽ നെഹ്റുവാകും.രാഹുൽ ഗാന്ധിയുടെ മുഖത്തിന് സദ്ദാം ഹുസൈന്‍റേതുമായുള്ള സാമ്യമാണ് പറഞ്ഞത്. രാഹുലിന്‍റെ രൂപത്തെ കുറിച്ച് താൻ ഒന്നും പറഞ്ഞിട്ടില്ല..സദ്ദാം ഹുസൈനുമായുളള താരതമ്യം വിവാദമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം
ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി, ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടിയുള്ള അഹമ്മദാബാദിലെ പൊതുയോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു അസം മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം. തെരഞ്ഞെടുപ്പിന് മുമ്പുള്ള രാഹുൽ ഗാന്ധിയുടെ അപൂർവ്വ സന്ദർശനത്തെ ചോദ്യം ചെയ്ത ശർമ്മ, രാഹുൽ ഗാന്ധി സംസ്ഥാനത്ത് 'അദൃശ്യ'നാണെന്നും പരിഹസിച്ചിരുന്നു.രാഹുൽ എപ്പോഴും തയ്യാറായിരിക്കുമെന്നും എന്നാൽ കളിക്കളത്തിലിറങ്ങില്ലെന്നുമായിരുന്നു ഹിമന്ദ ബിശ്വയുടെ മറ്റൊരു പരിഹാസ പ്രസ്താവന. ഗുജറാത്തിൽ രണ്ടാം സ്ഥാനത്തിനു വേണ്ടിയാണ് കോൺഗ്രസും ആം ആദ്മി പാർട്ടിയും മത്സരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. "ദിവസങ്ങളായി ഞാൻ നിരീക്ഷിക്കുന്നു, ഒരു ശീലമുണ്ട് രാഹുൽ ഗാന്ധിക്ക്. ഗുവാഹത്തിയിൽ ക്രിക്കറ്റ് മാച്ച് ഉണ്ടെങ്കിൽ, അദ്ദേഹം ഗുജറാത്തിലായിരിക്കും, അവിടെയാണെങ്കിലും അദ്ദേഹം ബാറ്റും പാഡും ധരിച്ചിരിക്കും. കളിക്കാൻ തയ്യാറെടുക്കും, പക്ഷേ കളിക്കളത്തിലേക്ക് വരില്ല". ഹിമന്ദ ബിശ്വ ശർമ്മ പറഞ്ഞു.
രാഹുലിനെ സദ്ദാം ഹുസൈനുമായി താരതമ്യം ചെയ്ത പ്രസ്താവനക്കെതിരെ വലിയ വിമര്‍ശനം സമൂഹമാധ്യമങ്ങളിലടക്കം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി ഹിമന്ദ ബിശ്വ ശർമ്മ രംഗത്തെത്തിയത്.