മുൻകൂർ ബുക്കിംഗിനുള്ള സമയപരിധി 120 ദിവസത്തിൽ നിന്ന് 60 ദിവസമായാണ് വെട്ടിച്ചുരുക്കിയത്.

ദില്ലി: ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി റിസർവ് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച ഇന്ത്യൻ റെയിൽവേയുടെ തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ. 120 ദിവസത്തിൽ നിന്ന് 60 ദിവസമായാണ് സമയപരിധി വെട്ടിച്ചുരുക്കിയത്. അതായത് ഇനി മുതൽ 60 ദിവസം (യാത്രാ തീയതി ഒഴികെ) മുമ്പ് വരെ മാത്രമേ ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി റിസർവ് ചെയ്യാൻ സാധിക്കുകയുള്ളൂ. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

4 മാസം മുമ്പ് ബുക്ക് ചെയ്ത ശേഷം യാത്ര അടുക്കുമ്പോൾ ടിക്കറ്റ് റദ്ദാക്കുന്ന പ്രവണത കൂടി വരുന്നതിനാലാണ് നിയമത്തിൽ മാറ്റം വരുത്തുന്നതെന്നാണ് റെയിൽവേയുടെ വിശദീകരണം. 60 ദിവസമെന്ന സമയ പരിധി വരുമ്പോൾ യാത്രകൾ കൃത്യമായി ക്രമീകരിക്കാനാകുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. ട്രെയിനുകളുടെ സമയക്രമത്തിൽ അടക്കം വരുന്ന മാറ്റങ്ങൾ ടിക്കറ്റെടുത്തവരെ പ്രതികൂലമായി ബാധിക്കുന്ന സംഭവങ്ങൾ ഒഴിവാക്കാനാകുമെന്നും റെയിൽവേ അറിയിച്ചിരുന്നു.

അതേസമയം, വിദേശ വിനോദ സഞ്ചാരികൾക്ക് 365 ദിവസം മുമ്പ് ടിക്കറ്റെടുക്കാമെന്ന നിയമം മാറ്റങ്ങളില്ലാതെ തുടരും. വ്യത്യസ്‌ത മുൻകൂർ ബുക്കിംഗ് നിയമങ്ങളുള്ള താജ് എക്‌സ്‌പ്രസ്, ഗോമതി എക്‌സ്പ്രസ് തുടങ്ങിയ ചില ഡേടൈം എക്‌സ്പ്രസ് ട്രെയിനുകൾക്കും പുതിയ മാറ്റങ്ങൾ ബാധകമല്ലെന്ന് റെയിൽവേ അറിയിച്ചിരുന്നു. യാത്രക്കാരെ സഹായിക്കാനാണ് പുതിയ മാറ്റങ്ങളെന്നാണ് റെയിൽവേയുടെ വിശദീകരണം. 

READ MORE: വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല