പശ്ചിമേഷ്യൻ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ഇറാനിലെ ജനങ്ങളെ സഹായിക്കാൻ ലഡാക്കിൽ ധനസമാഹരണത്തിനായി ലേലം സംഘടിപ്പിച്ചു. ഈ ലേലത്തിൽ ഒരു ആപ്പിൾ 1.05 ലക്ഷം രൂപയ്ക്കും ഒരു മുട്ട 6,000 രൂപയ്ക്കും വിറ്റുപോയി. കാർഗിലിലെയും ലേയിലെയും ഗ്രാമീണരും മത-സാംസ്കാരിക സംഘടനകളും ചേർന്നാണ് ഈ അത്യപൂർവ്വമായ യജ്ഞം നടത്തിയത്.
ലേ: പശ്ചിമേഷ്യയിലെ യുദ്ധത്തിൽ ഏറ്റവും വലിയ നാശം അനുഭവിക്കുന്ന ഇറാനിലെ ജനങ്ങളെ സഹായിക്കാൻ ലഡാക്കിൽ ലേലം നടത്തി. സാധനങ്ങൾ വിസ്മയിപ്പിക്കുന്ന തുകയ്ക്കാണ് ലേലത്തിൽ വിറ്റുപോയത്. കാർഗിലിലെയും ലേയിലെയും ഗ്രാമീണർ ഒത്തുകൂടി നടത്തിയ ലേലത്തിൽ ഒരു മുട്ട 6,000 രൂപയ്ക്കാണ് വിറ്റുപോയത്. ഇതിലും അമ്പരപ്പിച്ചത് ഒരു ആപ്പിളിന് ലഭിച്ച തുകയാണ്, 1.05 ലക്ഷം രൂപ നൽകിയാണ് ഒരാൾ ആപ്പിൾ ലേലത്തിൽ പിടിച്ചതെന്ന് ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
യുദ്ധക്കെടുതി അനുഭവിക്കുന്ന ഇറാനിലെ ജനങ്ങൾക്ക് സഹായമായി ധനം ശേഖരിക്കാനാണ് ലേലം നടത്തിയത്. കാർഗിലിലെ കക്‌സർ ഗ്രാമത്തിലാണ് നടന്ന ലേലത്തിലാണ് ആപ്പിളിന് 1.05 ലക്ഷം രൂപ ലഭിച്ചത്. 10 രൂപയിൽ തുടങ്ങിയ ലേലം മിനിറ്റുകൾക്കുള്ളിൽ ലക്ഷം കടക്കുകയായിരുന്നു. ഗ്രാമത്തിലെ ഒരു സ്ത്രീ ലേലം സംഘാടകർക്ക് മൂന്ന് കോഴികളെ ധനസമാഹരണത്തിനായി നൽകിയിരുന്നു. ഇതിൽ ഒരു കോഴിയിട്ട ഒരു മുട്ട പ്രത്യേകമായി ലേലം ചെയ്തു. നൂറ് രൂപയിൽ ആരംഭിച്ച ലേലം 6,000 രൂപയിലാണ് അവസാനിച്ചത്. ഒരു പായ്ക്കറ്റ് ബിസ്ക്കറ്റ് 2,500 രൂപയ്ക്കും വിറ്റുപോയി.
സാധാരണക്കാരായ ഗ്രാമീണരാണ് ഈ ലേലത്തിൽ പങ്കെടുത്തത്. പരമാവധി സഹായം നൽകാൻ ലേലത്തിൽ പങ്കെടുത്തവർ ശ്രമിച്ചതാണ് ഉയർന്ന തുകയ്ക്ക് സാധനങ്ങൾ വിറ്റുപോകാൻ കാരണം. ലേലത്തിന് പുറമെ പ്രാദേശികമായി നിർമ്മിച്ച വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും വിറ്റഴിച്ചും ധനശേഖരണം നടത്തി. കാർഗിലിലെ മത-സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിലാണ് ധനസമാഹരണം നടന്നത്. ലഡാക്കിന്റെ ചരിത്രത്തിൽ തന്നെ അത്യപൂർവ്വമായ പ്രവർത്തനമായി ഈ ധനസമാഹരണ യജ്ഞം മാറി.


