യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും രാമജന്മഭൂമിയുമായി  ബന്ധപ്പെട്ട 90 മഠങ്ങളിലെയും ക്ഷേത്രങ്ങളിലെയും സന്യാസിമാരും ചടങ്ങിൽ പങ്കെടുത്തു. രാമക്ഷേത്ര നിർമ്മാണത്തിൻ്റെ പുരോഗതിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  വിലയിരുത്തി.

ലഖ്നോ: അയോധ്യയിലെ രാമക്ഷേത്രം (Ayodha Ram Temple) രാജ്യത്തിൻ്റെ ഐക്യത്തിൻ്റെ പ്രതീകമാണെന്ന് (Symbol of Unity) ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (Uttar Pradesh Chief Minister Yogi Adityanath ). രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ തറക്കല്ലിടൽ ചടങ്ങ് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു യോഗി. മറ്റ് പുരോഹിതന്മാർക്കൊപ്പമാണ് മുഖ്യമന്ത്രി ശ്രീകോവിലിന്റെ പൂജ നടത്തി തറക്കല്ലിട്ടത്. ഇതോടെ ക്ഷേത്ര നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.

യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും രാമജന്മഭൂമിയുമായി ബന്ധപ്പെട്ട 90 മഠങ്ങളിലെയും ക്ഷേത്രങ്ങളിലെയും സന്യാസിമാരും ചടങ്ങിൽ പങ്കെടുത്തു. രാമക്ഷേത്ര നിർമ്മാണത്തിൻ്റെ പുരോഗതിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിലയിരുത്തി. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ശേഷം രാജ്യത്തെ ക്ഷേത്ര നഗരങ്ങള്‍ ഉണരുകയാണെന്ന് കഴിഞ്ഞ ദിവസം ആദിത്യനാഥ് പറഞ്ഞിരുന്നു. അയോധ്യയിലെ ക്ഷേത്ര നിർമ്മാണം കാശി, മഥുര തുടങ്ങിയ ഇടങ്ങളെയും ഉണർത്തി.

ക്ഷേത്ര നഗരങ്ങളായ കാശി, മധുര, വൃന്ദാവനം, നൈമിഷ് ധാം എന്നിവിടങ്ങളിലെല്ലാം ഇത് പ്രകടമാണ്. പ്രതിദിനം ഒരു ലക്ഷത്തോളം ഭക്തരാണ് കാശിയിലെത്തുന്നത്. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടനുസരിച്ച് പുണ്യനഗരം അതിന്‍റെ പ്രധാന്യം തെളിയിക്കുകയാണെന്നും യോഗി ആദ്യിത്യനാഥ് പറഞ്ഞു. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ഇപ്പോള്‍ തന്നെ തുടങ്ങണമെന്നും ഉത്തര്‍പ്രദേശില്‍ 75 സീറ്റെന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 

ബിജെപി അധികാരത്തിലെത്തിയ ശേഷം റോഡിലെ ഈദ് നമസ്കാരം അവസാനിപ്പിച്ചു: യോ​ഗി ആദിത്യനാഥ്

ഉത്തർപ്രദേശിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഈദ് ദിനത്തിൽ റോഡുകളിൽ നമസ്കരിക്കുന്നത് (Namaz) അവസാനിപ്പിച്ചെന്ന് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് (Yogi Adityanath). ഉത്തർപ്രദേശിൽ രാമനവമി ദിനത്തിൽ വർഗീയ സംഘർഷങ്ങൾ ഉണ്ടായിട്ടില്ലെന്നും സംസ്ഥാനത്തെ ക്രമസമാധാന നില മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. "ഉത്തർപ്രദേശിൽ രാമനവമി ഗംഭീരമായി ആഘോഷിച്ചു. ഒരിടത്തും അക്രമമുണ്ടായില്ല. ഉത്തർപ്രദേശിൽ ഈദിലും അൽവിദ ജുമയിലും (റമദാനിലെ അവസാന വെള്ളിയാഴ്ച) നമസ്‌കാരം റോഡിൽ നടന്നിട്ടില്ലെന്നും യോഗി പറഞ്ഞു.

2017 മുതൽ തന്റെ ഭരണകാലത്ത് സംസ്ഥാനത്ത് ഒരു കലാപം പോലും ഉണ്ടായിട്ടില്ല. മുമ്പ് മുസാഫർനഗർ, മീററ്റ്, മൊറാദാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ കലാപങ്ങൾ ഉണ്ടായി. മാസങ്ങളോളം കർഫ്യൂ ഏർപ്പെടുത്തി. എന്നാൽ, കഴിഞ്ഞ അഞ്ച് വർഷമായി ഒരു കലാപം പോലും ഉണ്ടായിട്ടില്ലെന്ന് യോ​ഗി ചൂണ്ടിക്കാട്ടി. ബിജെപി സർക്കാർ സംസ്ഥാനത്തെ അനധികൃത കശാപ്പ് ശാലകൾ അടച്ചുപൂട്ടി. പശുക്കളെ സുരക്ഷിതമായും ആരോഗ്യത്തോടെയും പരിപാലിക്കാൻ ഗോശാലകൾ നിർമ്മിച്ചു. ആരാധനാലയങ്ങളിൽ നിന്ന് ഞങ്ങൾ ഉച്ചഭാഷിണികൾ നീക്കം ചെയ്തു. 700 ലധികം ആരാധനാലയങ്ങൾ പുനർനിർമിച്ചു- യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.

ഉച്ചഭാഷിണികളുടെ ശബ്ദം കുറച്ചു; യുപിയിൽ മുഖ്യമന്ത്രിയുടെ നിർദേശം അനുസരിച്ച് ആരാധനാലയങ്ങൾ

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ (Yogi Adityanath) നിർദേശത്തെ തുടർന്ന് സംസ്ഥാനത്ത് ആരാധാനാലയങ്ങൾ ഉച്ചഭാഷിണിയുടെ ശബ്ദം താഴ്ത്തി. സംസ്ഥാനത്തെ 17,000 ആരാധനാലയങ്ങളാണ് ഉച്ചഭാഷിണികളുടെ ശബ്ദം കുറച്ചത്. ചില ആരാധനാലയങ്ങൾ ഉച്ചഭാഷിണി ഒഴിവാക്കുകയും ചെയ്തു. തുടർച്ചയായി വരുന്ന ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ഉറപ്പാക്കാനായി വിളിച്ചു ചേർത്ത യോ​ഗത്തിലാണ് ഉച്ചഭാഷിണികളിലെ ശബ്ദം ആരാധനാലയങ്ങളുടെ ചുറ്റുപാടിനു പുറത്തേക്ക് കേൾക്കരുതെന്ന് യോഗി ആദിത്യനാഥ് നിർദേശം നൽകിയത്. പരമ്പരാഗത മതഘോഷ യാത്രകൾ അല്ലാതെ ഘോഷയാത്രകൾക്ക് അനുമതി നൽകൂവെന്നും അനുമതിയില്ലാതെ മതഘോഷ യാത്രകൾ സംഘടിപ്പിക്കരുതെന്നും യോ​ഗത്തിൽ മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു.