1949 ഡിസംബര്‍ 22ന് ബാബറി മസ്ജിദിന്‍റെ പ്രധാന മകുടത്തിന് കീഴിൽ ഒരു രാമവിഗ്രഹം ആരോ സ്ഥാപിച്ചതോടെയാണ് അയോദ്ധ്യ തര്‍ക്കം പുതിയ വഴിത്തിരിവിലേക്ക് എത്തിയത്. അതേസമയം തന്നെ ഫൈസാബാദ് കോടതിയിൽ നിന്ന് അലബാദ് ഹൈക്കോടതിയിലേക്ക് കേസ് എത്തുകയും ചെയ്തു. 1990ൽ എൽ കെ അദ്വാനി നയിച്ച യഥയാത്രയോടെ  രാമക്ഷേത്രം ഒരു രാഷ്ട്രീയ അജണ്ടയായി മാറിയതിന് രാജ്യം സാക്ഷ്യം വഹിച്ചു.  

ദില്ലി: ഇന്ത്യൻ രാഷ്ട്രീയത്തെ അടിമുടി മാറ്റിമറിച്ച അയോദ്ധ്യ തർക്കങ്ങൾക്ക് ഒരു നൂറ്റാണ്ടിലധികം നീണ്ട രാഷ്ട്രീയ-നിയമപോരാട്ടങ്ങളുടെ ചരിത്രമുണ്ട്. 1885ൽ അയോദ്ധ്യയിലെ റാം ചബൂത്ര സ്ഥിതി ചെയ്ത സ്ഥലത്ത് ക്ഷേത്രനിര്‍മ്മാണത്തിന് അനുമതി തേടി മഹന്ത് രഘുബര്‍ദാസ് ഫൈസാബാദ് കോടതിയെ സമീപിക്കുച്ചതാണ് അയോദ്ധ്യയിലെ വ്യവഹാരങ്ങളുടെ തുടക്കം. അന്ന് കോടതി മഹന്ത് രഘുബര്‍ദാസിന്റെ ആവശ്യം തള്ളി. 1949 ഡിസംബര്‍ 22ന് ബാബറി മസ്ജിദിന്‍റെ പ്രധാന മകുടത്തിന് കീഴിൽ ഒരു രാമവിഗ്രഹം ആരോ സ്ഥാപിച്ചതോടെയാണ് അയോദ്ധ്യ തര്‍ക്കം പുതിയ വഴിത്തിരിവിലേക്ക് എത്തിയത്. അതേസമയം തന്നെ ഫൈസാബാദ് കോടതിയിൽ നിന്ന് അലബാദ് ഹൈക്കോടതിയിലേക്ക് കേസ് എത്തുകയും ചെയ്തു.


1990ൽ എൽ കെ അദ്വാനി നയിച്ച യഥയാത്രയോടെ രാമക്ഷേത്രം ഒരു രാഷ്ട്രീയ അജണ്ടയായി മാറിയതിന് രാജ്യം സാക്ഷ്യം വഹിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു പുതിയ അദ്ധ്യായത്തിന് തുടക്കമായിരുന്നു അത്. 1992 ഡിസംബര്‍ 6ന് നടന്ന കർസേവയ്ക്കിടെ ബാബറി മസ്ജിദ് തകര്‍ത്തു. ഇന്ത്യൻ രാഷ്ട്രീയത്തിന്‍റെ നിറവും മാറാൻ തുടങ്ങി. പല സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിന്റെ ഇടനാഴികളിലേക്ക് നടന്നുതുടങ്ങി. 

1992 ഡിസംബർ 6 - ബിജെപി, വിഎച്ച്പി, ശിവസേന എന്നീസംഘടനകളുടെ പിൻബലത്തോടെ ഒന്നരലക്ഷത്തോളം കർസേവകർ ബാബറി മസ്ജിദ് തകർത്തു. അയോധ്യയില്‍ രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തു. പേരറിയാത്ത കര്‍സേവകരായിരുന്നു ആദ്യ എഫ്.ഐ.ആറിലെ പ്രതികള്‍. രണ്ടാമത്തെ എഫ്.ഐ.ആറില്‍ സ്ഥലത്തുണ്ടായിരുന്ന ബിജെപി നേതാക്കളെ പ്രതികളാക്കി. 

1992 ഡിസംബർ 16 - ബാബറി മസ്ജിദ് തകർക്കൽ അന്വേഷിക്കാൻ മദ്രാസ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എം എസ് ലിബർഹാൻ അധ്യക്ഷനായി കമ്മിഷനെ കേന്ദ്ര സർക്കാർ നിയോഗിച്ചു. 

1993 – ലിബർഹാൻ കമ്മീഷൻ അന്വേഷണം തുടങ്ങി. ക്രിമിനൽ കേസ് സിബിഐ ഏറ്റെടുത്തു, അദ്വാനിക്കും മറ്റ് 19 പേർക്കുമെതിരെ ഗൂഡാലോചനക്കുറ്റം ചുമത്തി.

1993 ജൂലായ് 8 – കേസിന്‍റെ വിചാരണയ്ക്കായി റായ്ബറേലിയില്‍ പ്രത്യേക സിബിഐ കോടതി സ്ഥാപിച്ചു. 

1993 ഓഗസ്റ്റ് 17 - കേസുകള്‍ യുപി പൊലീസ് സിബിഐക്ക് കൈമാറി.

1993 ഒക്ടോബര്‍ 05 – എട്ടു നേതാക്കള്‍ക്കും 40 പ്രവര്‍ത്തകര്‍ക്കുമെതിരെ സിബിഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു.

1996 – എല്‍.കെ.അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയ നേതാക്കളെ പ്രതിയാക്കി അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. 

അതിനിടെ, 1996ൽ എ ബി വാജ്പേയി ഇന്ത്യയുടെ ആദ്യ ബി ജെ പി പ്രധാനമന്ത്രിയായി. 13 ദിവസത്തെ ആയുസേ ഉണ്ടായിരുന്നുള്ളു ആ മന്ത്രിസഭക്ക്. എന്നാൽ, രണ്ട് വര്‍ഷത്തിന് ശേഷം കൂടുതൽ കരുത്താര്‍ജ്ജിച്ച് വാജ്പേയി തിരിച്ചെത്തി.

2001 ഫെബ്രുവരി 12 – അദ്വാനി, ജോഷി, ഉമാഭാരതി, കല്യാണ്‍ സിങ് എന്നിവര്‍ക്കെതിരെയുള്ള ക്രിമിനല്‍ ഗൂഢാലോചന കുറ്റം അലഹബാദ് ഹൈക്കോടതി എടുത്തു കളഞ്ഞു. നേതാക്കള്‍ക്കെതിരായ ഗൂഢാലോചനാക്കേസ് ലഖ്നൗ കോടതിയിലേക്ക് മാറ്റിയത് നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്ന് ഹൈക്കോടതി. 

2001 മെയ് –അദ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി, ബാൽതാക്കറെ ഉൾപ്പെടെ ചില പ്രതികളെ സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തരാക്കി.

2003 സെപ്റ്റംബർ - ബാബറി മസ്ജിദ് തകർക്കുന്നതിലേക്ക് പ്രകോപനം സൃഷ്ടിച്ചതിന് 7 സംഘപരിവാർനേതാക്കൾ വിചാരണ നേരിടണമെന്ന് സിബിഐ പ്രത്യേക കോടതി.

2005 ജൂലൈ 28 - അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു. 57 സാക്ഷികള്‍ മൊഴി നല്‍കി. 

2004 - കേന്ദ്രത്തിൽ കോൺഗ്രസ്സ് അധികാരത്തിൽ തിരിച്ചെത്തി. അദ്വാനിയെ കുറ്റവിമുക്തനാക്കിയ നടപടി പുന:പരിശോധിക്കാൻ യുപി കോടതി ഉത്തരവിട്ടു.

2009 ജൂൺ 30 - ജസ്റ്റിസ് ലിബർഹാന്‍ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചു. ബിജെപി നേതാക്കളായ എബി വാജ്പേയി, എൽകെ അദ്വാനി, മുരളി മനോഹർ ജോഷി, കല്ല്യാൺ സിങ്, ഉമാഭാരതി, പ്രമോദ് മഹാജൻ, വിജയരാജ സിന്ധ്യ, വിഎച്ച്പി നേതാക്കളായ അശോക്സിംഗാൾ, ഗിരിരാജ് കിഷോർ, ശിവസേന നേതാവ് ബാൽ താക്കറെ, മുൻ ആർഎസ്എസ് നേതാവ് കെ എൻ ഗോവിന്ദാചാര്യ തുടങ്ങിയവരെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്.വാജ്പേയിയും അദ്വാനിയും മുരളീമനോഹർ ജോഷിയും വ്യാജ മിതവാദികളെന്നും പള്ളിതകർക്കാനുള്ള ഗൂഡാലോചനയിൽ പങ്കാളികളായിരുന്നെന്നും സംശയത്തിന്‍റെ ആനുകൂല്യംഇവർക്ക് നൽകരുതെന്നും റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് പാർലമെന്‍റിൽ ബിജെപിയുടെ കനത്ത പ്രതിഷേധത്തിനിടയാക്കി.

2010 - ബിജെപി നേതാക്കളെ കുറ്റവിമുക്തരാക്കിയുള്ള കീഴ്ക്കോടതി തീരുമാനം അലഹാബാദ് ഹൈക്കോടതി വിധി ശരിവെച്ചു. വിധിക്കെതിരെ സിബിഐ സുപ്രീം കോടതിയിൽ പുനപരിശോധനാഹർജി നൽകി.

2017 മാർച്ച് – ബാബറി മസ്ജിദ് കേസിൽ നിന്ന് അദ്വാനിയെയും മറ്റു നേതാക്കളെയുംകുറ്റവിമുക്തരാക്കാൻ കഴിയില്ലെന്നു സുപ്രീം കോടതി. ക്രിമിനൽ ഗൂഡാലോചനകുറ്റത്തിന് വിചാരണ നേരിടണം. കല്ല്യാൺ സിങ് രാജസ്ഥാൻ ഗവർണർ ആയതിനാൽപട്ടികയിൽ നിന്ന് ഒഴിവാക്കി.

2017 ഏപ്രിൽ 6 - അദ്വാനിയെയും മറ്റു ബിജെപി നേതാക്കളെയും കുറ്റവിമുക്തരാക്കാൻ പാടില്ലെന്നുസിബിഐ വാദിച്ചു.. 25 വര്‍ഷമായിട്ടും കേസിൽ തീര്‍പ്പുണ്ടാകാത്തത്അംഗീകരിക്കാനാകാത്തതാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി, നീതിനടപ്പാക്കാൻ ഭരണഘടന നൽകുന്ന പ്രത്യേകാധികാരം ഉപയോഗിക്കുമെന്ന്വ്യക്തമാക്കി. കേസുകളെല്ലാം ഒരു കോടതിയിലേക്ക് മാറ്റി രണ്ട്വര്‍ഷത്തിനുള്ളിൽ വിചാരണ പൂര്‍ത്തിയാക്കാൻ നിര്‍ദ്ദേശം നൽകാമെന്ന് വാക്കാൽപറഞ്ഞ കോടതി, കേസ് ഉത്തരവ് പുറപ്പെടുവിക്കാനായി മാറ്റിവെച്ചു

2017 ഏപ്രിൽ 19 – എൽകെ അദ്വാനി, മുരളി മനോഹർ ജോഷി, കേന്ദ്ര മന്ത്രി ഉമാഭാരതി തുടങ്ങിയബിജെപി നേതാക്കളും കർസേവകരും ക്രിമിനൽ ഗൂഡാലോചന കുറ്റത്തിന് വിചാരണനേരിടണമെന്ന് സുപ്രീം കോടതി. രാജസ്ഥാൻ ഗവർണരായിരിക്കുന്നതുകൊണ്ട് കല്ല്യാൺസിങിനെ പട്ടികയിൽനിന്ന് ഒഴിവാക്കി. കേസുകളെല്ലാം ലഖ്നൗ കോടതിയിലേക്ക്മാറ്റി 2 വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി വിധി. 

2017 മേയ് 30 –ബിജെപി നേതാക്കളായ എൽകെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതിഎന്നിവർക്കെതിരെ സിബിഐ പ്രത്യേക കോടതി ക്രിമിനൽ ഗൂഡാലോചന കുറ്റംചുമത്തിയെങ്കിലും ഇവർ ഹാജരായതിന് ശേഷം ജാമ്യം നൽകി.

2019 മെയ് 25 – വിചാരണ പൂർത്തിയാക്കാൻ 6 മാസം കൂടി അനുവദിക്കണമെന്ന് വിചാരണ കോടതിപ്രത്യേക ജഡ്ജി സുപ്രീം കോടതിക്ക് കത്തെഴുതി. 2019 സെപ്റ്റംബർ 30-ന് താൻവിരമിക്കുമെന്നു കൂടി ജഡ്ജി അറിയിച്ചു.

2019 ജൂലായ് 19 – വിചാരണ പൂര്‍ത്തിയാക്കാനുളള സമയം 6 മാസം നീട്ടി. അന്തിമ ഉത്തരവിന് 9 മാസത്തെ സമയം അനുവദിച്ചു. 

അതിനിടെ, 2019 നവംബര്‍ 9ന് അയോദ്ധ്യ കേസിൽ സുപ്രീംകോടതി വിധി വന്നു. തര്‍ക്കഭൂമി ക്ഷേത്ര നിര്‍മ്മാണത്തിന് നൽകി. 

2019 നവംബർ 11 – മുൻയുപി മുഖ്യമന്ത്രിയും നിലവിൽ രാജസ്ഥാൻ ഗവർണറുമായ കല്ല്യാൺ സിങിനെതിരെഅരഡസനിലകം തെളിവുകൾ സിബിഐ നിരത്തി. 1026 സാക്ഷികളിൽ മൂന്നൂറില്‍പ്പരമാളുകള്‍ കോടതിയിൽ ഹാജരായി മൊഴി നൽകി 

2020 മേയ് 8 - ലഖ്നൗവിലെ പ്രത്യേക സിബിഐ കോടതി 2020 ഓഗസ്റ്റ് 31-നകം വിധി പറയണമെന്ന് സുപ്രീം കോടതി വിധി. 

2020 ഓഗസ്റ്റ് 22 – വിചാരണ പൂര്‍ത്തിയാക്കാന്‍ കോടതി ഒരു മാസം കൂടി സമയം അനുവദിച്ചു.

2020 സെപ്തംബർ 30: എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. ബാബ്റി മസ്ജിദ് തകർത്തത് ആസൂത്രിതമായല്ല എന്ന് സുപ്രീംകോടതി.

Read More: ബാബറി മസ്ജിദ് കേസ് ; എല്ലാ പ്രതികളെയും വെറുതെ വിട്ടു, തകര്‍ത്തത് ആസൂത്രിതമല്ലെന്ന് കോടതി...