റോഡിൽ പശുക്കളുടെ ജഡം, സമീപത്ത് മുസ്ലിം യുവാവിന്റെ ഫോട്ടോയും ഫോൺ നമ്പറും; അറസ്റ്റിലായത് ബജ്‌റംഗ് ദൾ നേതാക്കൾ
മൊറാദാബാദിലെ ഛജ്‌ലെറ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ജനുവരി 16, 28 തീയതികളിലാണ് പശുവിൻ്റെ ജഡം കണ്ടെത്തിയത്. സുമിത് ബിഷ്‌ണോയിയുടെയും രാജീവ് ചൗധരിയുടെയും നിർദേശപ്രകാരം ഷഹാബുദ്ദീൻ പശുക്കളെ കശാപ്പ് ചെയ്യുകയും ശവങ്ങൾ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.
![Bajrang Dal members arrested over cow slaughtering prm Bajrang Dal members arrested over cow slaughtering prm](https://static-ai.asianetnews.com/images/01hnmyadr157xq4pza3aw1zht5/cow-_363x203xt.jpg)
ദില്ലി: പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മൊറാദാബാദിൽ പശുവിന്റെ തല പൊതുസ്ഥലത്ത് ഉപേക്ഷിക്കുകയും കുറ്റം മുസ്ലിം യുവാക്കളിൽ ചാർത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ബജ്‌റംഗ് ദളിൻ്റെ ഭാരവാഹികൾ അറസ്റ്റിൽ. ഇവർക്കെതിരെ ഗോഹത്യ കുറ്റം ചുമത്തി. ദുരുദ്ദേശ്യത്തോടെ പശുവിൻ്റെ ജഡം ഉപേക്ഷിച്ചെന്ന കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മൊറാദാബാദ് ബജ്‌റംഗ്ദൾ യൂണിറ്റ് ജില്ലാ മേധാവി ഉൾപ്പെടെ നാല് പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
മോനു എന്ന സുമിത് ബിഷ്‌ണോയി, രാജീവ് ചൗധരി, രാമൻ ചൗധരി, ഷഹാബുദ്ദീൻ എന്നിവരെയാണ് പിടികൂടിയതെന്ന് മൊറാദാബാദ് സീനിയർ പൊലീസ് സൂപ്രണ്ട് (എസ്എസ്‌പി), ഹേംരാജ് മീണ പറഞ്ഞു. മൊറാദാബാദിലെ ഛജ്‌ലെറ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ജനുവരി 16, 28 തീയതികളിലാണ് പശുവിൻ്റെ ജഡം കണ്ടെത്തിയത്. സുമിത് ബിഷ്‌ണോയിയുടെയും രാജീവ് ചൗധരിയുടെയും നിർദേശപ്രകാരം ഷഹാബുദ്ദീൻ പശുക്കളെ കശാപ്പ് ചെയ്യുകയും ശവങ്ങൾ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. പൊലീസ് ഓഫിസറെയും ഷഹാബുദ്ദീൻ്റെ എതിരാളിയെയും കേസിൽ പ്രതിയാക്കാനും പ്രതികൾ ശ്രമിച്ചു. പ്രതികൾക്ക് സഹായം ചെയ്ത ഛജ്‌ലെറ്റ് പൊലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ നരേന്ദ്ര കുമാറിനെ സസ്‌പെൻഡ് ചെയ്തു.
Read More.... പൊതുമുതൽ നശിപ്പിച്ചാൽ വരുന്നത് വമ്പൻ പണി! ജാമ്യം ലഭിക്കാൻ പാടുപെടും, നിർണായക ശുപാർശകളുമായി നിയമ കമ്മീഷൻ
പശുവിന്റെ ശവം കണ്ടെടുത്തപ്പോൾ വിശദമായ അന്വേഷണം ആരംഭിച്ചതായി എസ്എസ്പി പറഞ്ഞു. ജനുവരി 16ന് കാൻവാർ യാത്ര നടത്തുന്ന പാതയിലാണ് പശുവിന്റെ തല പ്രത്യക്ഷപ്പെട്ടത്. തുടർന്ന് ജനുവരി 29ന് മറ്റൊരു പശു ചെത്രാപൂർ ഗ്രാമത്തിലെ വനാന്തരത്തിൽ കശാപ്പ് ചെയ്യപ്പെട്ടിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചു. ജഡത്തോടൊപ്പം മെഹ്മൂദ് എന്നയാളുടെ ഫോട്ടോയും ഫോൺനമ്പറും കുറച്ചു പൈസയും അടങ്ങുന്ന പാന്റ് ലഭിച്ചു. പിന്നാലെ, പശുവിനെ കൊല്ലുന്നതിൻ്റെ വീഡിയോ പ്രചരിപ്പിച്ച പശുസംരക്ഷകർ പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് ഉന്നത അധികാരികൾക്ക് പരാതി നൽകി.
Read More... വിഷ്ണു ആത്മഹത്യ ചെയ്തത് വീട് ജപ്തി ചെയ്യാൻ ബാങ്ക് ഉദ്യോഗസ്ഥർ വരുന്നതിന് തൊട്ടുമുമ്പ്, നെഞ്ചുതകർന്ന് കുടുംബം
ജഡം കണ്ടെടുത്തതിന് ശേഷം ബജ്‌റംഗ്ദൾ ഭാരവാഹികൾ പ്രതിഷേധ പ്രകടനം നടത്തി. മെഹ്മൂദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും ഇയാൾക്ക് പങ്കില്ലെന്ന് പൊലീസിന് വ്യക്തമായി. അന്വേഷണത്തിൽ ഷഹാബുദ്ദീന് സംഭവത്തിൽ പങ്കുള്ളതായി തെളിഞ്ഞു. ചോദ്യം ചെയ്യലിൽ മുഴുവൻ ഗൂഢാലോചനയും വെളിപ്പെട്ടു. എസ്എച്ച്ഒയെ സ്ഥലം മാറ്റുകയും ഷഹാബുദ്ദീനുമായി ശത്രുതയുള്ള മെഹമൂദിനെ കുടുക്കകയുമായിരുന്നു ഇവരുടെ ലക്ഷ്യം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം