പ്രതി ധരിച്ചിരുന്ന അർജന്റീന ഫുട്ബോൾ ടീമിന്റെ ജേഴ്സി മാറ്റി ബ്രസീലിന്റെ ജേഴ്സിയാക്കിയാണ് പൊലീസ് ഓഫീസർ മാധ്യമങ്ങൾക്ക് ചിത്രം നൽകിയത്. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിക്കുകയായിരുന്നു.
ധാക്ക: ലഹരിക്കേസിൽ അറസ്റ്റിലായ പ്രതി ധരിച്ചിരുന്ന ഫുട്ബോൾ ജേഴ്സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് ഡിജിറ്റലായി മാറ്റിയ സംഭവത്തിൽ പൊലീസുകാരനെതിരെ നടപടി. പ്രതിയുടെ അർജന്റീനയുടെ ജഴ്സി ധരിച്ച ഫോട്ടോ എ.ഐ ഉപയോഗിച്ച് ബ്രസീൽ ജഴ്സിയാക്കി മാറ്റി ഔദ്യോഗിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതാണ് വിവാദമായത്. ബംഗ്ലാദേശിലെ ബരിഷാൽ മെട്രോപൊളിറ്റൻ പൊലീസ് (ബി.എം.പി) സബ് ഇൻസ്പെക്ടർ തൻസിൽ അഹമ്മദിനെതിരെയാണ് നടപടി. തിങ്കളാഴ്ച ഉച്ചയോടെ ബരിഷാൽ സിറ്റിയിലെ വാർഡ് 5-ൽ നിന്നാണ് ലഹരിമരുന്ന് വിൽപനക്കാരൻ എന്ന് സംശയിക്കുന്ന 35-കാരൻ റസ്സൽ ഹൗലാദറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതി ധരിച്ചിരുന്ന അർജന്റീന ഫുട്ബോൾ ടീമിന്റെ ജേഴ്സി മാറ്റി ബ്രസീലിന്റെ ജേഴ്സിയാക്കിയാണ് പൊലീസ് ഓഫീസർ മാധ്യമങ്ങൾക്ക് ചിത്രം നൽകിയത്. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് റസ്സൽ ഹൗലാദർ ലഹരി കേസിൽ പിടിയിലാകുന്നത്. അറസ്റ്റിന് പിന്നാലെ ബിഎംപിയിലെ സബ് ഇൻസ്പെക്ടറായ തൻസിൽ അഹമ്മദ് പ്രതിയുടെ ചിത്രം എഐ ടൂളുകൾ ഉപയോഗിച്ച് എഡിറ്റ് ചെയ്യുകയായിരുന്നു. പ്രതി ധരിച്ചിരുന്ന നീലയും വെള്ളയും കലർന്ന അർജന്റീന ജേഴ്സിക്ക് പകരം മഞ്ഞയും പച്ചയും കലർന്ന ബ്രസീൽ ജേഴ്സിയാക്കി മാറ്റി. ഈ ചിത്രം പോലീസിന്റെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലൂടെയും ഇമെയിലിലൂടെയും മാധ്യമങ്ങൾക്ക് പങ്കുവെക്കുകയും ചെയ്തു.
എന്നാൽ സോഷ്യൽ മീഡിയയിൽ ചിത്രം പ്രചരിച്ചതോടെ ഫുട്ബോൾ ആരാധകർ ഉദ്യോഗസ്ഥന്റെ കളി കണ്ടുപിടിച്ചു. ചിത്രം ഡിജിറ്റലായി മാറ്റം വരുത്തിയതാണെന്ന് ആരാധകർ ചൂണ്ടിക്കാണിച്ചതോടെ വലിയ രീതിയിലുള്ള വിമർശനമാണ് പൊലീസിനെതിരെ ഉയർന്നത്. ഔദ്യോഗിക തെളിവുകളിൽ പൊലീസ് തന്നെ തിരിമറി നടത്തുകയാണെന്ന് ആരോപണം ഉയർന്നു. സംഭവം വലിയ വിവാദമായതോടെ ബാരിഷാൽ മെട്രോപൊളിറ്റൻ പൊലീസ് എഡിറ്റ് ചെയ്ത ചിത്രം പിൻവലിക്കുകയും പ്രതിയുടെ യഥാർത്ഥ ചിത്രം വീണ്ടും നൽകുകയും ചെയ്തു.
കൃത്രിമം കാണിച്ച സബ് ഇൻസ്പെക്ടർ തൻസിൽ അഹമ്മദിനെ പൊലീസിന്റെ മാധ്യമ ചുമതലകളിൽ നിന്ന് നീക്കുകയും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. മൂന്ന് ദിവസത്തിനകം വിശദീകരണം നൽകാനാണ് ബിഎംപി കമ്മീഷണർ എം.ഡി ആഷിഖ് സയീദ് ആവശ്യപ്പെട്ടിരിക്കുന്നത്. താൻ ചിത്രം എഡിറ്റ് ചെയ്തതായി ഉദ്യോഗസ്ഥൻ സമ്മതിച്ചിട്ടുണ്ട്.


