കേരള പൊലീസുമായി കർണാടക പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്ന് ബൊമ്മയ് പറഞ്ഞു. 

ബെംഗളൂരു: സുള്ള്യയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ കൊലപാതക കേസിന്‍റെ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കേരള പൊലീസുമായി കർണാടക പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്ന് ബൊമ്മൈ പറഞ്ഞു. ഇന്നലെ രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങാന്‍ തുടങ്ങുന്നതിനിടെയാണ് യുവമോര്‍ച്ച മംഗ്ലൂരു ജില്ലാ സെക്രട്ടറിയായ പ്രവീണ്‍ നെട്ടാരു കൊല്ലപ്പെടുന്നത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് കൊലപാതകത്തിന് പിന്നില്‍. 

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പുറകില്‍ നിന്ന് തലയ്ക്ക് വെട്ടേറ്റ പ്രവീണ്‍ നെട്ടാരു സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൊലപാതകശേഷം ഉടന്‍ തന്നെ പ്രതികള്‍ രക്ഷപ്പെട്ടു. കേരള രജിസ്ട്രേഷനിലുള്ള ബൈക്കിലാണ് പ്രതികളെത്തിയതെന്ന് പ്രദേശവാസികള്‍ പൊലീസിന് മാെഴി നല്‍കി. പ്രതികളുടേത് എന്ന് സംശയിക്കുന്ന കേരള രജിസ്ട്രേഡ് ബൈക്ക് പൊലീസ് കസ്റ്റിഡിയിലെടുത്തു. പ്രതികളുടെ കേരളാ ബന്ധം പരിശോധിക്കുകയാണ്. പോപ്പുലര്‍ പ്രണ്ടും, എസ്ഡിപിഐയുമാണ് പിന്നില്ലെന്ന് ബിജെപി ആരോപിച്ചു. 

പ്രവീണ്‍ നെട്ടാരുവിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധം കനക്കുകയാണ്. കേരള കര്‍ണാടക അതിര്‍ത്തിക്ക് സമീപം ബെല്ലാരെയിലാണ് വ്യാപക പ്രതിഷേധം. അറസ്റ്റ് വൈകുന്നതിനെതിരെ യുവമോര്‍ച്ച തെരുവിലിറങ്ങി. ബിജെപി കര്‍ണാടക അധ്യക്ഷന്‍റെ വാഹനം യുവമോര്‍ച്ച തടഞ്ഞു. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. മൂന്ന് താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് 15 പേര്‍ കസ്റ്റഡിയിലായി. ദക്ഷിണ കന്നഡയില്‍ വിവിധയിടങ്ങളില്‍ പൊലീസിന് നേരെ കല്ലേറുണ്ടായി.

കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.ദിവസങ്ങള്‍ക്ക് മുമ്പ് എസ്ഡിപിഐ ബന്ധമുള്ള യുവാവ് മംഗ്ലൂരുവില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്‍റെ പ്രതികാരമായാണോ കൊലപാതകമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്ത് വരികയാണ്. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അക്രമിക്കപ്പെടുന്നതില്‍ പ്രതിഷേധിച്ച് രാജികത്ത് ബിജെപി നേതൃത്വത്തിന് അയച്ചും യുവമോര്‍ച്ചയുടെ പ്രതിഷേധം തുടരുകയാണ്.