കൂച് ബിഹാർ ജില്ലയിലെ ബിജെപി ഓഫീസിലേക്കുള്ള യാത്രക്കിടെയാണ് കേന്ദ്രമന്ത്രിക്കു നേരെ ആക്രമണമുണ്ടായത്.

കൊൽക്കത്ത: പശ്ചിമബംഗാളിൽ കേന്ദ്രമന്ത്രി നിസിത് പ്രമാണികിന് നേരെയുണ്ടായ ആക്രമണത്തിൽ ഗവർണർ സി.വി.ആനന്ദബോസ് റിപ്പോർട്ട് തേടി. സംഭവത്തിൽ സംസ്ഥാന സർക്കാർ ഉടൻ വിവരങ്ങൾ നൽകണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രിക്ക് സുരക്ഷ ഉറപ്പാക്കണമെന്നും നിർദേശിച്ചു. കൂച് ബിഹാർ ജില്ലയിലെ ബിജെപി ഓഫീസിലേക്കുള്ള യാത്രക്കിടെയാണ് കേന്ദ്രമന്ത്രിക്കു നേരെ ആക്രമണമുണ്ടായത്. ആദ്യം വാഹനവ്യൂഹത്തിന് നേരെ ചിലർ കല്ലെറിഞ്ഞു, കേന്ദ്രമന്ത്രിയുടെ കാറിന്റെ വിൻഡ്ഷീൽഡിനും കേടുപാടുകളുണ്ടായി. പോലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചാണ് അക്രമികളെ തുരത്തിയത്. മന്ത്രിയെ പിന്നീട് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസിന്റ ഗുണ്ടകളാണെന്ന് ബിജെപി ആരോപിച്ചിരുന്നു.